Friday, June 28, 2019

ഉച്ചമയക്കം

ഞായറുച്ച വാറ്റിയ
വെയിൽ വീഞ്ഞ്

പാട്ടുടുപ്പിട്ടെത്തും
ഒാർമ്മക്കിടാത്തികൾ

തുമ്പിച്ചിറകേറി വരും
കിനാമേഘങ്ങൾ

തണൽ മരങ്ങൾക്കിടയിൽ,
വലിച്ച് കെട്ടിയ
മയക്കത്തൊട്ടിലിൽ ഞാൻ

കവിളിൽ കാറ്റിന്റെ
പൂച്ചയുരുമ്മൽ

കോട്ടുവായ് നിറഞ്ഞൊരു
ബലൂണു പോലെ,
ഉറക്കം
വീർത്ത് വീർത്ത്
വലിഞ്ഞ് മുറുകുമ്പോൾ...

പത്തക്കത്തിനപ്പുറം
നിന്റെ വിരൽ തുമ്പുകൾ
കൂർത്ത കോൾ മുന
ഡയൽ ചെ(എ)യ്യുന്നു


Friday, June 14, 2019

AD 3019

RI 156 Sigma8

അതാണെന്റെ പേര്....

ജെന്റർ: പുരുഷൻ
വയസ്സ്: 25
വർഗ്ഗം: Symbiont
സെക്ടർ: സിഗ്മ8
തൊഴിൽ: Prison Officer
രാഷ്ട്രം: The Great New World

ഒരു സാധാരണ സിമ്പിയോണിന് അവകാശപ്പെട്ട 313000 ക്വുബിക് ഫീറ്റ് ശുദ്ധ വായുവിന് പുറമേ മികച്ച സേവനത്തിലൂടെ 69000 ക്വുബിക് ഫീറ്റ് കൂടെ നേടിയെടുത്ത് ലൈഫ് ടെർമിനേഷൻ കാലാവധി ദീർഘിപ്പിച്ച  വർക്ക്ഹോളിക്.

ഈയിടെ കുറച്ചു നാളായി ജോലിയിൽ ഉത്സാഹക്കുറവ്.

സെക്ടർ കമാന്റററിന്റെ പ്രത്യേക ആവശ്യ പ്രകാരം എന്റെ സെറിബൽ ആക്ടിവിറ്റി മോണിറ്റർ ചെയ്യാൻ എത്തിയ AI074 Echo എന്ന റോബോട്ടിക് ഡോക്ടർ എന്റെ ഡിജിറ്റൽ ലൈഫ് ജേർണൽ നോക്കുകയായിരുന്നു. Hatch Centre മുതൽ ഇന്ന് ഇതുവരെ കണിശമായി രേഖപ്പെടുത്തിയ ദൈന്യദിനകാര്യങ്ങൾ റോബോ ഡോക്ടർ ഒരു മിനിറ്റ് കൊണ്ട് വായിച്ചെടുത്തു.

എല്ലാം സാധാരണ പോലെയായിരുന്നു. എന്റെ എല്ലാ ദിനരാത്രങ്ങളും പുനരാവർത്തനങ്ങളായിരുന്നു.... അവളെ കാണും വരെ...

അവൾ - യാറ - ജനറൽ സ്റ്റേറ്റിൽ നിന്നും അതിക്രമിച്ച് കടന്ന് വന്ന തടവുകാരിയായായിരുന്നു ആദ്യം എന്റെ മുന്നിൽ എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരും, അവരെ സേവിക്കുന്ന റോബോട്ടുകളും പിന്നെ എന്നെ പോലെ പാതി യന്ത്രവും പാതി മനുഷ്യരുമായ സിമ്പിയോൺസും മാത്രം വസിക്കുന്ന, മലിനവിമുക്തവും ആധുനികവുമായ Great New World ലേക്ക് മലിനവും വാസ്യയോഗ്യവുമല്ലാത്ത ജനറൽ സ്റ്റേറ്റിൽ നിന്ന് ഇതുപോലുളള നുഴഞ്ഞു കയറ്റങ്ങൾ അത്ര സാധാരണമല്ലെങ്കിലും ഉണ്ടാകാറുണ്ടായിരുന്നു.  അത്തരത്തിലുളള തടവുകാരെ ഒാർഗൻ ഹാർവെസ്റ്റിങ് വിങിലേക്കാണ് സാധാരണ അയക്കാറ്.

പക്ഷേ എന്തോ, യാറയെ ഞാൻ അങ്ങോട്ടേക്കയച്ചില്ല. എന്തുകൊണ്ടങ്ങനെ ഞാൻ ചെയ്തു എന്നെനിക്കറിയില്ല. പിന്നീടങ്ങോട്ട് എന്റെ പല പതിവുകളും തെറ്റുകയായിരുന്നു.

"ESC തകരാറായതാണ്. ഒരു ചിപ്പ് ഇൻപ്ലാന്റേഷൻ സർജറി വേണ്ടിവരും." റോബോ ഡോക്ടറുടെ വാക്കുകളെന്നെ ഒാർമ്മയിൽ നിന്നുണർത്തി.

വികാരങ്ങളും വിചാരങ്ങളും കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു സിമ്പിയോണ് അങ്ങനെ സംഭവിച്ചുക്കൂട. നട്ടെല്ലിൽ സർജറി ചെയ്ത് ഘടിപ്പിക്കുന്ന ESC (Emotion Sensor and Controller) ചിപ്പ് ദേഷ്യം, സന്തോഷം, ഭയം, ഉത്കണ്ഠ  തുടങ്ങിയ വികാരങ്ങൾ ഉടലെടുക്കുമ്പോഴേ മനസ്സിലാക്കി നിയന്ത്രണ വിധേയമാക്കുന്നു. അങ്ങനെ യന്ത്ര ഭാഗങ്ങൾ നിറഞ്ഞ ശരീരം പോലെ സിമ്പിയോണിന്റെ മനസ്സും യാന്ത്രികമാകുന്നു.

ദേഷ്യവും ഉത്കണ്ഠയും ഭയവും സന്തോഷവും എന്താണെന്നെനിക്ക് അറിയാമായിരുന്നു. ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കെമിക്കൽ കോമ്പൗണ്ടും അവയോടുളള ശരീരത്തിന്റെ പ്രതിപ്രവർത്തനവും എന്നനിലയിൽ...

പക്ഷേ.....

അന്ന് യാറയെ കണ്ടപ്പോൾ ഇതൊന്നുമല്ലാത്തൊരു, എന്നാൽ ഇതെല്ലാം ഒത്ത്ചേർന്ന പേരറിയാത്ത വികാരമായിരുന്നു അനുഭവപ്പെട്ടത്. ഉളളിലൊരു കൊള്ളിയാൻ മിന്നിയപോലെ... ഒരു പക്ഷേ അതായിരിക്കും എന്റെ ESC യെ തകർത്ത് കളഞ്ഞത്. ഇതുവരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോട്... എന്തായിരിക്കുമത്..

"പ്രണയം... മസ്തിഷ്കത്തിലെ ഫിനൈല്‍ ഈതൈല്‍ അമിന്‍ എന്ന രാസഘടകത്തിന്റെ ഇന്ദ്രജാലം..." സാമന്ത - എന്റെ ഇൻബിൽഡ് വെർച്വൽ അസിസ്റ്റന്റ് - ഞാനനുഭവിച്ചറിഞ്ഞ പുതിയ വികാരത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങി. അവളാണെനിക്ക് പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും അപരിചിതമായിരുന്ന മറ്റു പല വികാരങ്ങളെക്കുറിച്ചും മനസ്സിലാക്കി തന്നത്. അന്നാദ്യമായി സാമന്തയുടെ ശബ്ദമെത്ര ജീവനറ്റതാണെന്ന് ഞാൻ അറിഞ്ഞു. യാറയുടെ ശബ്ദമെത്ര പ്രസരിപ്പുളളതാണെന്ന് ഞാനോർത്തു.

"കൺസന്റ് പേപ്പർ റഡിയാണ്. സൈൻ ചെയ്താൽ ഉടനെ സർജറി തുടങ്ങാം." റോബോ ഡോക്ടറാണ്...

സർജറി കഴിഞ്ഞാൽ എല്ലാം പഴയപടിയാകും. കാര്യക്ഷമതയുളള പഴയ സിമ്പിയോണാവും ഞാൻ. പക്ഷേ പുതുതായി കിട്ടിയ ജീവൻ തുടിക്കുന്ന മനസ്സെനിക്ക് നഷ്ടപ്പെടും. പ്രണയമെന്ന മായാ മരീചിക എന്നേക്കുമായി മാഞ്ഞു പോകും. യാറ വെറും കടന്നുകയറ്റക്കാരി മാത്രമായി മാറുമെനിക്ക്...

സർജറി വേണ്ടന്ന് വച്ച് അധികാരികളുടെ കണ്ണ് വെട്ടിച്ച് അധികകാലം രാജ്യത്ത് തുടരാനും എനിക്കാകില്ല. യാറയേയും അധികകാലം ഇങ്ങനെ സംരക്ഷിക്കാനും ആകില്ല.. പിന്നെ എങ്ങോട്ട് പോകും?

ജനറൽ സ്റ്റേറ്റ്.....

വൃത്തിഹീനമായ, സുരക്ഷിതമല്ലാത്ത ആ നാടുകളിൽ ജീവിക്കുകയെന്നാൽ ആത്മഹത്യക്ക് തുല്യമാണ്. പക്ഷേ വേറെ വഴികളില്ലല്ലോ...

കഴിഞ്ഞ രാത്രിയിൽ യാറയോടു തന്നെ എന്റെ ആശങ്ക പങ്കുവെച്ചു.

"വനങ്ങൾ... അവിടെ നമ്മൾ സുരക്ഷിതരായിരിക്കും..."

അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ജനറൽ സ്റ്റേറ്റിലെ മനുഷ്യർ ഇപ്പോഴും ഇങ്ങനെയുളള മുത്തശ്ശിക്കഥകളിൽ വിശ്വസിക്കുന്നണ്ടല്ലോ... മരങ്ങൾ തിങ്ങിനിറഞ്ഞ, പലതരം ജീവജാലങ്ങളുളള, നീർച്ചോലകളുളള സ്ഥലം യാഥാർത്ഥ്യമാണെന്ന് ഇവളെങ്ങനെ വിശ്വസിക്കുന്നു.

"നിന്നെ വിശ്വസിപ്പിക്കാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ല. എന്നാലും എനിക്കുറപ്പുണ്ട്... ദൂരെ എവിടേയോ വനമുണ്ട്. ഒരു കാര്യം ചോദിച്ചോട്ടേ.... എന്തുകൊണ്ടാണ് സെക്ടർ ഒമേഗാ10 ന് അപ്പുറം ഏരിയാ 51 എന്ന പേരിൽ നിരോധിത മേഘലയാക്കി തിരിച്ചിരിക്കുന്നത്. ജനറൽ സ്റ്റേറ്റിലെ നിവാസികൾക്ക് മാത്രമല്ലല്ലോ, The Great New World ലെ ഉന്നതർക്ക് പോലും അങ്ങോട്ട് പ്രവേശനമില്ലല്ലോ...?? അതിനപ്പുറമുളള ലോകത്ത് എന്താണെന്ന് കണ്ടിട്ടുണ്ടോ?"

"സിമ്പിയോൺ RI 156 Sigma8... സൈൻ ചെയ്യുന്നില്ലേ..." വീണ്ടും റോബോ ഡോക്ടർ...

"ഇല്ല... സർജറി വേണ്ട..." ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

"പക്ഷേ എനിക്ക് നിങ്ങളെ സർജറി നടത്താതെ പറഞ്ഞയക്കാൻ പറ്റില്ല... സെക്ടർ കമാന്ററിനോടെനിക്ക്..."

ഡോക്ടർ മുഴുവനാക്കും മുന്നേ ഞാൻ ചോദിച്ചു. "ഡോക്ടർ AI074 Echo... The Great New World ന്റെ ഭരണഘടനയനുസരിച്ച് ഒരു റോബോട്ടിന്റെ പരമ പ്രധാനമായ കർത്തവ്യമെന്താണ്?"

"മനുഷ്യരുടേയും സിമ്പിയോണുകളുടേയും - രാജ്യത്തിനും മറ്റു പൗരൻമാർക്കും ഉപദ്രവകരമല്ലാത്ത - ഏതൊരു ആജ്ഞ്യയും റോബോട്ട്  അനുസരിക്കോണ്ടതാകുന്നു." ഫീഡ് ചെയ്തു വച്ചിരുന്ന ആർട്ടിക്കൾ ഡോക്ടർ അതേപടി ചൊല്ലി.

"ശരി. എന്നാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു. എനിക്ക് നിങ്ങൾ സർജറി ചെയ്യേണ്ടതില്ല."

ഡോക്ടറുടെ അടുത്തു നിന്നും മടങ്ങുമ്പോൾ ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു... യാറയേയും കൂട്ടി ഏരിയാ 51 ന് അപ്പുറത്തേക്ക് പോകണം. അതിനുളള പ്ലാനിങ് ആണ് ഇനി തുടങ്ങേണ്ടത്. അതിനപ്പുറത്ത് എന്തായിരിക്കും.. യാറ പറഞ്ഞപോലെ വനമുണ്ടായിരിക്കുമോ? ഇനി വനമില്ലെങ്കിലും എനിക്കും യാറക്കും പുതിയൊരു ജീവിതം തുടങ്ങുവാനാകുമോ? എല്ലാം ശരിയാവുമെന്നൊരു തോന്നൽ.... ഇനി നാളേകൾ പുലരുന്നത് എനിക്കായാണെന്നാരോ പറയും പോലെ... ഏതാണീ പുതിയ വികാരം?

"പ്രതീക്ഷയെന്നാണതിന്റെ പേര്...." ഉള്ളിൽ നിന്ന് മുഷിഞ്ഞ യാന്തിക ശബ്ദത്തിൽ സാമന്ത ഉത്തരം പറഞ്ഞു തുടങ്ങി...

Friday, January 25, 2019

സ്വപ്നങ്ങൾ

ഒാർമ്മകൾ മോഹത്തോടിണചേർന്നു പെറ്റ-
യൊരായിരം നിറമുളള സ്വപ്നങ്ങളേ
കണ്ണിൽ മയക്കത്തിൻ കേളികൊട്ടുയരുമ്പോൾ
നിങ്ങൾ കിനാവിന്റെ വേദി തീർക്കൂ

കാണാൻ കൊതിച്ചതും കാണരുതാത്തതും
കണ്ട് മറന്നൊരു കാഴ്ച്ചകളും
കണ്ണൊന്നടക്കുമ്പോൾ ഉളളിൽ തെളിയുന്ന
കാണാക്കിനാവിൻ നിഴൽ ചിത്രവും

രാവിൽ നിലാവുടയാടയെടുത്തൊരാ
രാ കിനാ താരക പെൺകൊടിയും
ഉച്ചമയക്കത്തിൽ പൊൻ വെയിൽ പാവാട
മെല്ലെ ഉലയ്ക്കുന്ന സുന്ദരിയും

ഏതേതു ഭാവങ്ങളായ് നീയണയുന്നു
ഒരോ ഉറക്കത്തിൻ തിരശീലയിൽ
ഒാരോ മയക്കത്തിലും നിങ്ങൾ തീർക്കുന്ന
മായിക ലോകങ്ങളെത്രമാത്രം

Tuesday, November 21, 2017

മറവിക്കപ്പുറം

മറവിയുടെ
മഞ്ഞുമലയോടിടഞ്ഞൊരു
കപ്പൽഛേദത്തിൽ
കടലും കരയും നഷ്ടപ്പെട്ട
കപ്പിത്താൻമാർ
മനസ്സിന്റെ നങ്കൂരം പൊട്ടിയൊരു
പായ്ക്കപ്പലേറി
പുറം കടലിലയുന്നുണ്ട്
ദിശതെറ്റിയ ചിന്തകളാലൊരു
ദിശാസൂചി തീർത്തവർ
ഉടഞ്ഞു പോയൊരു
സ്മൃതിപഥത്തിൻ
ഭൂപടങ്ങളിൽ
കടലെടുത്ത കാലങ്ങളെ
തിരയുന്നു
മഞ്ഞു മൂടിയേതോ
ബോധത്തുരുത്തിൽ
മറന്നു വച്ചൊരു
നിധി തിരയുന്നു
ഞൊറി നിവർത്തിയ
പായ്മരങ്ങളിൽ
ഒാർമ്മക്കാറ്റിന്റെ
താളം മുറുകുമ്പോൾ....
തുറയെറിഞ്ഞായുക
ഇരുൾ വിഴുങ്ങുമീ
ചക്രവാളത്തിനപ്പുറം
ഗതകാല സ്മരണതൻ
തുറമുഖമാണുപോൽ
(എല്ലാ അൽഷിമേഴ്സ് രോഗികൾക്കും സമർപ്പണം)

Friday, October 27, 2017

ഒാർമ്മച്ചിരാതുകൾ


അപ്പ്വച്ചാച്ചൻ ഒാർമ്മയിൽ നിറയാൻ തുടങ്ങുന്നത് ഒരു നനുത്ത കാറ്റായാണ്.

അപ്പൂപ്പൻതാടികളിലൂഞ്ഞാലാടി വരുന്ന ചാമ്പക്കാ മണമുളള ഇളംകാറ്റ്.

അന്നൊക്കെ എന്റെ നേരം പുലർന്നിരുന്നത് ചാമ്പക്ക പെറുക്കാനായിരുന്നു.

കിടക്കപ്പായയിൽനിന്നേഴുന്നേറ്റ്, കെ പി നമ്പൂതിരീസ് കൊണ്ട് പല്ല് തേച്ചെന്ന് വരുത്തി, പച്ചീർക്കലി പകുത്തത് കൊണ്ട് നാവും വടിച്ച് പൈപ്പ് വെളളത്തിൽ മുഖവും കഴുകി ഞാനോടുന്നത് അപ്പ്വച്ചാച്ചന്റെ പറമ്പിലേക്കാണ്.

മദ്രസ്സ വിട്ടു വരുന്ന പിള്ളേരെ വടി വീശി ചാമ്പച്ചോട്ടിലേക്കടിപ്പിക്കാതെ അപ്പ്വച്ചാച്ചൻ നിൽക്കുന്നുണ്ടാവും അവിടെ. ആ ചാമ്പക്കകൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചാമ്പക്കകൾ മാത്രമല്ല, അപ്പ്വച്ചാച്ചന്റെ കഥകളുടെ ലോകവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

രാത്രിയാണ് അച്ചാച്ചൻ കഥകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത്. സന്ധ്യക്ക്‌ നാമജപവും കഴിഞ്ഞ് വീട്ട് കണക്കും ചെയ്ത് തീർത്താൽ പിന്നെ ഞാൻ മതില് ചാടി അപ്പ്വച്ചാച്ചന്റോടത്തെ ഉമ്മറത്തേക്കെത്തും. ഉണ്ണുന്നതിന് മുന്നേയുളള മുറുക്ക് തുടങ്ങിയിരിക്കും അപ്പോഴേക്കും അച്ചാച്ചൻ. തൂണും ചാരി റേഡിയോയിൽ വയലും വീടോ നാടകമോ കേട്ട് മാനവും നോക്കി ഉമ്മറത്തിണ്ണയിൽ അച്ചാച്ചനൊപ്പം ഞാനും ഇരിക്കും. പിന്നെ തോന്നിയതൊക്കെ പറയും, സ്ക്കൂളിലെ വിശേഷങ്ങളും, പാടത്ത് കളിച്ചതും, കശുവണ്ടി പറക്കിയതും, തെങ്ങിൻ മണ്ടയിൽ നിന്നും താഴെ വീണ അണ്ണാൻ കുഞ്ഞിനെ തപ്പി പോയതും ഒക്കെ.... എല്ലാം മൂളിക്കേട്ട് കഴിഞ്ഞാൽ പിന്നെ അച്ചാച്ചന്റെ ഊഴമാണ്. മുറുക്കി തുപ്പും പോലെ കടും നിറമുള്ള എത്രയെത്ര രസികന്‍ കഥകളാണെന്നോ അച്ചാച്ചൻ പറയാറുളളത്...

കഥ പോലെ പറയുന്ന ഒാർമ്മകളായിരുന്നു അച്ചാച്ചൻ കഥകൾ. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ഒാർമ്മകളെല്ലാം അച്ചാച്ചനെനിക്ക് പകർന്നു. വർത്തമാനത്തിലൂടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന മാന്ത്രികനായിരുന്നു അച്ചാച്ചൻ. അവസാനമില്ലാത്ത ഒാർമ്മകളുടെ സൂക്ഷിപ്പ്കാരൻ... അച്ചാച്ചന്റെ കൈ പിടിച്ച് ആ ഒാർമ്മകളിലേറി പോയ് പോയ കാലങ്ങളിലേക്ക് കാണാമറയത്തെ ദേശങ്ങളിലേക്കും ഞാനുമെത്ര യാത്ര ചെയ്തൂ...

അങ്ങനെ ഞാൻ അച്ചാച്ചനൊപ്പം നീർനായകൾ മാത്രം പാർക്കുന്ന ചേറ്റുവ പുഴയിലെ കണ്ടൽ തുരുത്തുകൾക്ക് ചുറ്റും നീന്തി, കാനോലി കനാലിന് കുറുകേ മാട്ടുമ്മലിലേക്ക് പാലം പണീയിപ്പിക്കുന്ന വില്യംസ് സായിപ്പിനെ കണ്ടു, നേര്യംകോട്ടെ മന്ത്രവാദിയുടെ അഹമ്മതിത്തരങ്ങൾ കണ്ടറിഞ്ഞു, ഉപ്പും ചോറും തേടി മദിരാശിയിലും മൈസൂരും അച്ചാച്ചനൊപ്പം അലഞ്ഞു..., കൊളമ്പിലേക്ക് കപ്പല് കയറി....

അത്താഴം കഴിക്കാനമ്മ വിളിക്കുമ്പോഴാണ് ഞാനാ ടൈം ട്രാവലുകളിൽ നിന്ന് തിരിച്ചെത്താറ്. ബാക്കി നാളെ പറയാമെന്ന് അച്ചാച്ചനേക്കൊണ്ട് വാക്ക് പറയിച്ച് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് ഞാൻ തിരിച്ചോടും.

കാലം മാറി മറയുമ്പോൾ പ്രീയപ്പെട്ട എത്രയെത്ര കാര്യങ്ങളാണ് ഒാർമ്മയിലേക്കും പിന്നെ മറവിയിലേക്കും എടുത്തെറിയപ്പെടുന്നത്...!!!

ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോഴാണ് അപ്പ്വച്ചാച്ചനും കുടുംബവും വീട് വിറ്റ് പോകുന്നത്. അച്ഛനില്ലാത്ത പേരക്കുട്ടിയെ കെട്ടിച്ചയക്കാൻ അച്ചാച്ചന് വേറെ വഴിയില്ലായിരുന്നു...

വീട്ട് സാധനങ്ങളെല്ലാം ലോറിയിലേറ്റിയ ശേഷം എന്നെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന അച്ചാച്ചൻ കണ്ണീരിന്റെ നനവുളള നോവോർമ്മയായി കുറേ നാൾ മനസ്സിലുണ്ടായിരുന്നു.

പിന്നെ വല്ലപ്പോഴും ഒാർമ്മയിൽ വന്നു പോകുന്നൊരു അഥിതിയായി അപ്പ്വച്ചാച്ചൻ.

ഇപ്രാവശ്യം അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞാണറിഞ്ഞത് അപ്പ്വച്ചാച്ചൻ തീരെ വയ്യാതെ കിടപ്പാണെന്ന്.

"നിനക്കൊന്ന് പോയിക്കണ്ടൂടെ മോനേ... അച്ചാച്ചന്റെ നിഴൽ വെട്ടത്ത് നിന്ന് മാറാത്ത ചെക്കനായിരുന്നു... വലുതായപ്പോ എല്ലാം മറന്നു.."

ശരിയാണ്. മറക്കാൻ പാടില്ലാത്തതാണ്. ഒാർമ്മകളെ ഇത്രമേൽ സ്നേഹിക്കാൻ പടിപ്പിച്ച അച്ചാച്ചനെ എങ്ങനെ ഞാൻ മറന്നു....?!!

അച്ചാച്ചനെ തേടി ഞാൻ ഇരുനിലംകോട്ടെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ നാലഞ്ച് പ്രാവശ്യം അമ്മയ്ക്കൊപ്പം വന്നിട്ടുണ്ടെങ്കിലും വഴി ശരിക്കുമോർമ്മ കിട്ടുന്നില്ല. ചോദിച്ചറിഞ്ഞ് ഞാനെത്തുമ്പോൾ വീടിനുമ്മറത്ത് അച്ചാച്ചനിരിക്കുന്നുണ്ട്, കൂടെ വത്സലമ്മായിയുമുണ്ട് - അച്ചാച്ചന്റെ വിധവയായ ഒറ്റ മകൾ. നര നന്നായി വീണിട്ടുണ്ട്, ക്ഷീണിച്ചിട്ടുണ്ട്. അച്ചാച്ചന് വേറെ മാറ്റമൊന്നുമില്ല.

"തീരെ ഒാർമ്മയില്ല മോനേ.. പോരാത്തതിന് ഭയങ്കര വാശിയും. ചിലപ്പോ എന്നേപ്പോലും തിരിച്ചറിയില്ല.." വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് വത്സലമ്മായി പറഞ്ഞു.

അച്ചാച്ചന് അൽഷിമേഴ്സാണെന്നോ...?? ഒരിക്കലും വറ്റാത്തതെന്ന് ഞാൻ കരുതിയ ഒാർമ്മക്കിണർ വറ്റി വരണ്ടെന്നോ...??!!

"മനസ്സിലായില്ലേ...? മണിക്കുട്ടനാ... ഒരുമനയൂരെ നമ്മുടെ വീടിനടുത്ത് താമസിച്ചിരുന്ന..." ഒന്നും മിണ്ടാതെ നിർവികാരനായി എന്നെ നോക്കി നിന്നിരുന്ന അച്ചാച്ചന് വത്സലമ്മായി എന്നെ പരിചയപ്പെടുത്തി.

ചിതറിത്തെറിച്ച കുറേ ഒാർമ്മകളെ പെറുക്കിയടക്കി വെയ്ക്കാനുളള പാട് ആ മുഖത്ത് കാണാമായിരുന്നു.

മറവിയുടെ ഇരുട്ടറയിലേക്കൊഴുകിപ്പോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകിയോ...??

എന്റെ കൈത്തണ്ട പിടിച്ച് ഇമവെട്ടാതെ നോക്കുന്ന അച്ചാച്ചന്റെ കണ്ണുകൾ മൗനമായി നിറഞ്ഞൊഴുകി.

ഒരു നിമിഷത്തേക്കെങ്കിലും എന്റെ അപ്പ്വച്ചാച്ചനെന്നെ തിരിച്ചറിഞ്ഞോ...??!!

ഇരുട്ടുന്നതിന് മുന്നേ എനിക്ക് വീട്ടിലെത്തണം. വത്സലമ്മായിയോട് യാത്ര പറഞ്ഞിറങ്ങുമ്പഴും അച്ചാച്ചൻ അതേ ഇരുത്തം ഇരിക്കയാണ്.

പടിയിറങ്ങുമ്പോൾ ഞാനാ കണ്ണുകളിലേക്കൊന്ന് തിരിഞ്ഞ് നോക്കി..

എണ്ണ വറ്റി കരിന്തിരി കത്തുന്നു രണ്ട് ഒാർമ്മച്ചിരാതുകൾ...!!!

Saturday, August 26, 2017

ഒാർമ്മയിലെ ഒാണം

മുക്കുറ്റി തുമ്പകൾ പൂത്തു നിൽക്കുന്നൊരു
മുറ്റമാണുളളിലെ ഒാണക്കാലം
പുത്തനുടുപ്പിട്ട് പുക്കളം തീർത്തൊരു 
പത്താംനാളന്നെന്റെ ഒാണക്കാലം
പപ്പടം പായസം നൂറ്കൂട്ടം കൂട്ടി 
പുത്തരിച്ചോറുണ്ട ഒാണക്കാലം
ആവണി പൂവട്ടി വീശി നിറയ്ക്കുന്ന
ദാവണി പെൺകിടാവോണച്ചന്തം
നാണം നിറഞ്ഞൊരാ കണ്ണിൽ തെളിഞ്ഞൊരു
ഒാണ നിലാവിന്റെ ഒാർമ്മക്കാലം
ഊഞ്ഞാലിലാകാശം തൊട്ട കിനാവുകൾ
മാഞ്ഞു മറഞ്ഞൊരു നഷ്ട കാലം
ഉത്രാടനാളിലെ നെട്ടോട്ടവും പിന്നെ 
ബോണസുമിന്നെന്റെ ഒാണക്കാലം

Friday, July 21, 2017

ശ്...ശ്...ശ്....


വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...
              

ഈറൻ സന്ധ്യ

കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
അറിയാത്തൊരുളളറയിൽ
നിന്നുയരുന്നഴൽ പോലെ
ഇരുളിൻ പരാഗങ്ങൾ
പടരും നിഴൽപ്പൊട്ടുകൾ
കടലിരമ്പുന്ന താളത്തിൽ
മഴമുഴക്കുന്ന ചിവീടുകൾ
ഒരു കവിൾ ചായയിൽ
മുങ്ങി മരിക്കുന്നു
ചുരമാന്തിയെത്തിയ
പ്രാന്തൻ ചിന്തകൾ
മരം പെയ്യുന്ന ചില്ലമേൽ
നീളെ നനഞ്ഞ സങ്കടങ്ങൾ
കുടഞ്ഞെറിയുന്നു
ചേക്കേറാൻ മറന്നൊരു
ബലി കാക്ക
ആളൊഴിഞ്ഞ പാതയോരം
വിറങ്ങലിച്ചൊരു
വഴിവിളക്ക്
നിറം കെട്ട് വിളറുന്ന
ചെമ്മാനം
കാർമുകിലിൽ
പുതയുന്നൊരന്തി ചാന്ത്
കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
മരണം പോലെ
മരവിച്ചൊരു
നിസ്സംഗതയുടെ
മൊണ്ടാഷ്...

Tuesday, June 20, 2017

ഈയാംപാറ്റകൾ


പുൽനാമ്പുകൾ തളിരിട്ട നനഞ്ഞ മൺപാതയിലൂടെ നടക്കുകയായിരുന്നു ഞാനപ്പോൾ... ഭൂമിയുടെ തുടിപ്പറിഞ്ഞ്... പച്ചിലകൾക്കിടയിലൂടെ കവിളത്ത് ഊർന്നു വീണ മഴത്തുള്ളിയുടെ കുളിരേറ്റ് വാങ്ങി...

"ഞാനിനി പോയ്ക്കോട്ടേ ചേച്ചി...?"

ചാരുവിന്റെ ശബ്ദമാണ് ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്. പണിയെല്ലാം കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുകയാണവൾ.

ജനലിനപ്പുറത്ത് മേഘങ്ങൾ ഒന്നുകൂടെ കനത്തിരുണ്ടു. മണി അഞ്ചു പോലുമായിട്ടില്ല; പക്ഷേ മഴക്കാറ് മൂടിക്കെട്ടി ഇപ്പഴേ രാത്രിയുടെ മട്ടായിരിക്കുന്നു... ഇരുണ്ടുകൂടുന്ന മഴക്കാറ് കാണുമ്പോൾ പണ്ടേയുളള ശീലമാണ്... മനസ്സിനുളളിൽ നിന്നും ഇതുപോലെയുളള സ്വപ്നങ്ങളും മോഹങ്ങളും ഈയാംപാറ്റയെപ്പോലെ ചിറകുമുളച്ച് പറക്കും.

"എല്ലാം ഞാൻ ഡൈനിംങ് ടേബളിൽ വച്ചിട്ടുണ്ട് ചേച്ചി. കഴിക്കുന്നതിന് മുന്നേ ഒന്ന് ചൂടാക്കിയാൽ മതി. പിന്നെ മരുന്നെല്ലാം ഞാൻ ബെഡിനടുത്ത് വെച്ചിട്ടുണ്ട്. കഴിക്കാൻ മറക്കല്ലേ ചേച്ചി."

സോഫയിൽ നിന്ന് എന്നെ വീൽചെയറിലേക്ക് മാറ്റിയിരുത്തി വാതിൽ ചാരി പോകും മുന്നേ ചാരു പറഞ്ഞു.

ചാരുവിന്റെ അമ്മക്ക് തീരെ സുഖമില്ല. അല്ലെങ്കിൽ അവൾ പതിവുപോലെ രഘു ഒാഫീസിൽ നിന്ന് വന്നതിനുശേഷം ഒരു എട്ടു മണിയൊക്കെ കഴിഞ്ഞേ ഇറങ്ങൂ.

പുറത്ത് മഴ മെല്ലേ പെയ്തു തുടങ്ങി. മാനത്തോളം വളർന്ന ചിതൽപ്പുറ്റുകളെപ്പോലെ തോന്നുന്നു മഴ നനഞ്ഞ് നിൽക്കുന്ന ഫ്ലാറ്റുകൾ. അതിനേക്കാളുമൊക്കെ ഏറെ ഉയരത്തിൽ വളർന്ന ഏകാന്തതയെന്ന വാത്മീകത്തിൽ പെട്ടുപോയൊരു ചിതലല്ലേ ഞാൻ? ഒരിക്കലും ചിറകുമുളക്കില്ലെന്നുറപ്പുളള ഒരുപാട് സ്വപ്നങ്ങൾ പെറ്റു കൂട്ടുന്ന ചിതൽ...

"ഇതുപോലുളള നെഗറ്റീവ് ചിന്തകളാണ് ഒഴിവാക്കേണ്ടത്. വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ പോകൂ... പഴയ പരിചയങ്ങളൊക്കെ പുതുക്കൂ... ആക്സിഡന്റ് നടന്നിട്ട് ഇത്ര കാലമായില്ലേ... എന്നാലും അതിന്റെ ഒരു emotional trauma ഇപ്പഴും ഉണ്ടാകാം.. But you have to get over it... കാലു മാത്രമേ തളർന്നിട്ടൊളളൂ... ജീവിതം തളരാതെ നോക്കേണ്ടത് നമ്മളാണ്."

ഉപദേശങ്ങളുടെ മേമ്പൊടിക്കൊപ്പമാണ് ഡോക്ടർ സുജ അന്ന് ഡിപ്രഷനുളള മരുന്ന് കുറിച്ച് തന്നത്. രഘുവിന്റെ അകന്ന ബന്ധുവാണെന്ന സ്വാതന്ത്ര്യം കൊണ്ടാവാം.

പക്ഷേ എത്ര ഉപദേശിച്ചാലും ഏതു മരുന്നു കഴിച്ചാലും മറക്കാനാകാത്ത ചിലതുണ്ട്. കാലല്ല.. കാലുറപ്പിച്ചു നിന്നിരുന്ന എന്റെ ജീവിതമാണ് ആ ആക്സിഡന്റിൽ നഷ്ട്ടമായത്. ഒരമ്മയാവാനുളള എന്റെ ആഗ്രഹവും അവകാശവുമാണ് രഘുവിന്റെ അശ്രദ്ധകൊണ്ട്....

"ഞാനും ഇതു തന്നയാ പറയാറുളളത് സുജാന്റി... മോട്ടറൈസ്ഡ് വീൽചെയറാണ്. ചാരുവിന്റെ സഹായം പോലുമില്ലാതെ അടുത്തുളള ഫ്ലാറ്റുകളിലോ, താഴെ പാർക്കിലോ ഒക്കെ പോയ് വരാം. പക്ഷേ പറഞ്ഞാൽ കേൾക്കേണ്ടേ...?"

ജോലിക്ക് തുടർന്നു പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അത് പ്രാക്ടിക്കൽ അല്ലെന്ന് അറത്ത് മുറിച്ച് പറഞ്ഞ് മുറിക്കുളളിൽ അടങ്ങിയിരിക്കാൻ പ്രേരിപ്പിച്ചതും രഘു തന്നെയല്ലേ... രഘുവല്ലേ എനിക്ക് ചുറ്റും ഏകാന്തതയുടെ ചിതൽപ്പുറ്റ് തീർത്തത്.

ബിപ്... ബിപ്...

രഘുവിന്റെ മെസേജ് വന്നതാണ്.

"Caught up with work in office. Will be bit late. don't wait for me. have your food on time... :)"

ഇതിപ്പോൾ പതിവെന്നപോലെ ആയിരിക്കുന്നു. എനിക്ക് പക്ഷേ എന്തോ മുഷിപ്പോ ദേഷ്യമോ തോന്നുന്നില്ല.

മഴയിപ്പഴും പതിഞ്ഞതാളത്തിൽ പെയ്തുകൊണ്ടിരിക്കയാണ്. ഇടക്കിടക്ക് ചെവിപൊട്ടുന്ന ഉച്ചത്തിൽ ഇടിവെട്ടും...

ജനൽ തുറന്നിടട്ടേ... തൂവാനത്തിന്റെ കുളര് മുഖത്തേറ്റുകൊണ്ട് ഈ രാത്രിമഴ ആവോളം കണ്ടാസ്വദിക്കണം.

വീൽചെയറുരുട്ടി ജനലിനടുത്തെത്തിയപ്പോൾ മിന്നിയ കൊളളിയാന്റെ വെളിച്ചത്തിലാണ് ഞാൻ ആ അത്ഭുത കാഴ്ച്ച കാണുന്നത്.

ഈയൽ ചിറകുകൾ വീശി, ഫ്ലാറ്റുകളിലെ കിളിവാതിലിലൂടെ ആകാശം തേടിപ്പറക്കുന്ന മനുഷ്യർ...!!! ഒന്നും രണ്ടുമൊന്നുമല്ല, ഈയാംപാറ്റകളേപ്പോലെ ഒരായിരം പേർ...!!!

അടുത്തൊരു മിന്നലാട്ടത്തിൽ എന്റെ ജനൽച്ചില്ലിലെ പ്രതിഫലനത്തിൽ ഞാൻ കണ്ടു...!!!

എന്റെ ചുമലിൽ നിന്ന് മുളച്ചു പൊങ്ങി നിൽക്കുന്ന, മഴവില്ലിൻ മിനുപ്പമുളള ചിറകുകൾ....!!!

Tuesday, December 13, 2016

മഴ പെയ്തൊഴിഞ്ഞ
മനസ്സുപോലെ
തെളിവോടെ ചിരിതൂകും
രാമാനം
ഇരുളിൽ വിടരും
നിലാപൂവിനെ
നുകരുവാനെത്തും
മുകിൽ ശലഭം
വഴി നീളെ വിതറിയ
മുത്ത് പോലെ
മീന്നാമിനുങ്ങുമീ
താരങ്ങളും
ഏഴഴകുള്ള മയിൽപ്പീലി
പോലെയീ
ചേലുള്ള രാവും
വെളുത്ത വാവും

Friday, December 2, 2016

Demonetization


Characters

Sudhi
Nachu
Rony
Delivery boy
Counter Attendant 


Scene 1

Interior/Night/Sudhi’s Bed Room

മെസ്സേജ് ഡെലിവെർഡ് ആയ ശബ്ദത്തോടെ മിന്നി തെളിയുന്ന സുധിയുടെ ഫോൺ... മൊബൈൽ സ്‌ക്രീനിൽ 'മെസ്സേജ് ഫ്രം പൂങ്കോഴി' എന്ന നോട്ടിഫിക്കേഷന് ഒപ്പം ടൈം 11.07 എന്നും ഡേറ്റ് 12 നവംബര് എന്നും വ്യക്തമായി കാണാം.

മുഖത്ത് നിന്ന് പുതപ്പ് മാറ്റി, അവ്യക്തമായി എന്തൊക്കയോ പിറുപിറുത്ത്കൊണ്ട് ഫോൺ എടുത്ത് മെസ്സേജ് വായിക്കുന്ന സുധി. 

മെസ്സേജ്...

"എടാ... ഞാനും നാച്ചുവും നിന്റെ വീടിനു മുന്നിൽ ഉണ്ട്... കണ്ണന് ബര്ത്ഡേ സർപ്രൈസ് കൊടുക്കേണ്ടേ... എല്ലാ സംഭവങ്ങളും റെഡ്‌ഡി ആയിട്ടുണ്ട്.. കേക്ക് മാത്രം വാങ്ങിയിട്ടില്ല..."

പുതപ്പ് വലിച്ചെറിഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്ന സുധി.

Scene 2
Exterior/Night/Sudhi’s Home and Courtyard

വീട്ടിൽ നിന്ന് പുറത്തേക്ക് കാത്ത് നിൽക്കുന്ന നാച്ചുവിനും റോണിക്കും അടുത്തേക്ക് വരുന്ന സുധി. അടക്കി പിടിച്ച സംസാരങ്ങൾ, പൊട്ടിച്ചിരികൾ..

Scene 3
Exterior/Night/Bakery-Restaurant Surrounding

ബേക്കറിക്ക് അരികിലായി ബൈക്ക് പാർക്ക് ചെയ്ത് ബക്കറിക്കുള്ളിലേക്ക് കയറുന്ന സുധിയും നാച്ചുവും റോണിയും

Scene 4a
Interior/Night/Inside Bakery-Restaurant

ഏറെക്കുറെ ഒഴിഞ്ഞു കിടക്കുന്ന ബേക്കറി. ഒഴിഞ്ഞു കിടക്കുന്ന ഒരു ടേബിളിനടുത്ത് ഇരിക്കുന്ന സുധിയും നാച്ചുവും. 

കൗണ്ടറിനു അടുത്തേക്ക് ചെല്ലുന്ന റോണി

Scene 4b
Interior/Night/Inside Bakery-Restaurant

കൗണ്ടറിനു അടുത്തേക്ക് ചെല്ലുന്ന റോണി

റോണി: ഒരു ബര്ത്ഡേ കേക്ക് വേണംല്ലോ ചേട്ടാ..

കൗണ്ടറിലെ ചേട്ടൻ: അഞ്ഞൂറും ആയിരവും ഒന്നും ഇടുക്കില്ല ട്ടാ.. ചില്ലറ വേണം..

റോണി (കൂട്ടുകാർക്ക് നേരെ തിരിഞ്ഞ്): ഡാ.. നിങ്ങടെ കയ്യിൽ ചില്ലറയുണ്ടോ?

സുധി: ഒരു രക്ഷേംം ഇല്ല മച്ചൂ..

നാച്ചു: എടാ കാർഡ് കൊടുക്ക് 

കൗ ചേ: സോറി സർ, swipe മെഷീൻ കേടാണ് 

റോണി (ടേബിളിനു അടുത്തേക്ക് നടന്നു കൊണ്ട് കൂട്ടുകാരോട്): ഇനി എന്താ ചെയ്യാ.. 

സുധിയുടെയും നാച്ചുവിന്റെയും മുഖത്ത് നിരാശ.

റോണി (കൗ ചേ നോട്): ഇവിടെ പത്ത് മിനിറ്റ് ഇരിക്കുന്നത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ലല്ലോ?

കൗ ചേ: ഇല്ല സർ

Scene 4c
Interior/Night/Inside Bakery-Restaurant

മൊബൈലിൽ Zomato app തുറന്ന് കേക്ക് ഓർഡർ ചെയ്യുന്ന റോണിയുടെ വിരലുകൾ. സീനിലേക്ക് സുധിയുടെ ശബ്ദം: നീ എന്ത് ചെയ്യാ?

റോണി: കേക്ക് ഓർഡർ ചെയ്യുന്നു 

സുധി: ഇവിടെ ഇരുന്നിട്ടോ 

റോണി: നീ വെയിറ്റ് ആൻഡ് സീ മച്ചൂ 

Scene 5
Exterior-Interior/Night/Bakery-Restaurant

ബേക്കറിക്ക് പുറത്തേക്ക് നോക്കി ഇരിക്കുന്ന മൂവർ സംഘം. ബേക്കറി ഡോർ തുറന്ന് അകത്തേക്ക് വരുന്ന Zomato Delivery Boy 

Scene 6
Interior/Night/Inside Bakery-Restaurant

കൗ ചേ യോട് ബര്ത്ഡേ കേക്ക് ഓർഡർ ചെയ്യുന്ന ZDB. കേക്ക് പാക്ക് ചെയ്ത് വാങ്ങിയ ശേഷം കസ്റ്റമേറെ വിളിക്കുന്ന ZDB.

റോണിയുടെ ഫോൺ റിങ് ചെയ്യുന്നു. 

റോണി (ഫോൺ അറ്റന്റ് ചെയ്ത് കൊണ്ട്): ഹലോ 

ZDB: ഹലോ സർ, ബര്ത്ഡേ കേക്ക് റെഡ്‌ഡിയാണ്. എവിടെയാണ് ഡെലിവേര് ചെയ്യേണ്ടത്. അഡ്രസ് ഒന്ന് പറയാമോ?

റോണി (ZDB ക്ക് പിറകിലേക്ക് നടന്നു ചെന്ന് കൊണ്ട്): താാന്നൊന്ന് തിരിഞ്ഞ നിന്നേ.. എന്നിട്ട് നേരെ എന്റെ കയ്യിലേക്ക് ഡെലിവേര് ചെയ്തോ

ഒരു നിമിഷം ചെറുതായൊന്നു ഞെട്ടി തിരിഞ്ഞ് നോക്കുന്ന ZDB. പിന്നിൽ ചിരിച്ച കൊണ്ട് നിൽക്കുന്ന റോണിയെ കണ്ട് അമ്പരന്ന്: സർ പിന്നെ എന്തിനാ Zomato യിൽ ഓർഡർ ചെയ്തത്.

ഒന്നും മിണ്ടാതെ തിരിഞ്ഞ് കൂട്ടുകാരെ നോക്കുന്ന റോണി. അമ്പരന്ന് ചിരിക്കുന്ന സുധിയും നാച്ചുവും. തിരിഞ്ഞ കൗ ചേ നെ നോക്കുന്ന റോണി. കൗ ചേ ചിരിക്കുന്നു.

ഒന്നും മനസ്സിലാകാതെ ZDB 



Wednesday, November 30, 2016

ചില ട്രെയിൻ യാത്രാ ചിന്തകൾ










കാലം കണക്കേ നീളുമീ പാതയിൽ
ചൂളം വിളിച്ചുകൊണ്ടോടുന്ന യാനം
പാളം തെറ്റിയ ചിന്തകളായ് ഞാനും
ജാലകമോരത്ത് കാറ്റ് കായുന്നു

ഒാടി മായുന്ന ജാലക കാഴ്ച്ചകൾ
പോയി മായും നേരമോർമിച്ചു പോയി ഞാൻ
പാളത്തിലേറി പായുന്ന പാച്ചലിൽ
കാണാൻ മറന്നെത്ര ചേലുളള കാഴ്ച്ചകൾ

An NSA Date with Days

പിൻവിളികൾ അരുതെന്റെ
ഇന്നലെകളേ
ഇന്നിനോടൊത്തു ഞാൻ പോയിടുമ്പോൾ
പെയ്തൊഴിഞ്ഞനുരാഗ മേഘങ്ങൾ നിങ്ങൾ
എൻ ഓർമ്മകളിലൊരു മുറിയിൽ ചേക്കേറുക

കണ്ണുനീരൊപ്പുകെൻ സുന്ദരികളേ
എന്നെന്നും നിങ്ങളെൻ കാമിനിമാർ
മുൻവിധിയില്ലാത്ത പ്രണയമാണെന്നു ഞാൻ
അന്നേ പറഞ്ഞു കഴിഞ്ഞിരുന്നു

മണിയറയൊൊരുക്കുകെൻ തോോഴിമാരെ, നിങ്ങൾ
ഇന്നിനു മംഗളം നേർന്നീടുക
നാളെ ഞാൻ നാളെയേ താലി ചാർത്തും നേരം
കൂടെയായ് കൂട്ടേണം നിങ്ങളിവളെ

അഞ്ചലോട്ടം


മണിയൻ പിള്ളയുടെ പിറു പിറുപ്പു കേട്ടാണ് രഘുറാം ഉണർന്നത്.
"എന്താ മണിയേട്ടാ ?"
"ഓ... ഈ അണ്ണാച്ചികൾ കണ്ണിലേക്ക് വെട്ടം അടിപ്പിക്കുന്നേ കുഞ്ഞേ.... "ജീപ്പിന്റെ സൈഡ് മിററിലൂടെ കടന്നു പോയ പാണ്ടിലോറി നോക്കി കൊണ്ടാണ് അയാളത് പറഞ്ഞത്.രഘുറാം വെളിയിലേക്കു നോക്കി കൊണ്ടിരുന്നു.
തിരക്ക് കൂടിയ ശ്രീ പത്മനാഭന്റെ മണ്ണിൽനിന്ന് ഇടുക്കിയിലേക്ക് ഒരു ട്രാൻസ്ഫർ താൻ ചോദിച്ചു വാങ്ങിയതാണ്. ഇല്ലെങ്കിൽ പോകേണ്ടതു ജയനായിരുന്നു. പക്ഷെ ഏഴു മാസം ഗർഭിണിയായ ഭാര്യയെ പിരിഞ്ഞു പോകുന്ന ദുഃഖം പറഞ്ഞപ്പോൾ താനാണു ഇക്കാര്യം ജയനോട് അങ്ങോട്ട് പറഞ്ഞത്.അമ്മ നാട്ടിലാണ്, ഭാര്യയും മക്കളുമില്ലാത്ത തനിക്കു തിരുവനന്തപുരം ആയാലെന്താ ഇടുക്കി ആയാലെന്താ...
വലുതും ചെറുതുമായ മലകളുടെ അടിവാരങ്ങളിലൂടെ ചെറു റോഡുകളും വളവും തിരിവും നിറഞ്ഞ പാതയിലൂടെ യാത്ര. മണിയൻ ചേട്ടന്റെ ഡ്രൈവിംഗ്, ഡിപ്പാർട്മെന്റിൽ തന്നെ വലിയ മതിപ്പാണ്. അത് കൊണ്ട് തന്നെ രഘുറാമിന് പേടി തോന്നിയിരുന്നില്ല. പന്ത്രണ്ടു മണിയായി കാണും അവർ ക്വാർട്ടേഴ്‌സ് എത്തിയപ്പോൾ.
"ഡാ ടാഗോറേ ..."
മണിയേട്ടൻ സാധനങ്ങൾ ഇറക്കി വക്കുന്ന തിനടയിൽ വിളിച്ചു കൊണ്ടിരുന്നു.
"ടാഗോറോ .....!? ആരാ അത്... ?”
"ഹ ഹ ..! ഇവിടെ സഹായത്തിനു നിൽക്കുന്ന ആളാ പേര് മാധവൻ. ടാഗോർ എന്ന് പറഞ്ഞാലേ അറിയൂ... "ഒരു വയസൻ കതകു തുറന്നു പുറത്തേക്കിറങ്ങി വന്നു. താടിയും മുടിയും വളർത്തി രൂപം കൊണ്ട് ടാഗോറിന്റെ അപരനെന്നു തന്നെ പറയാം. അയാൾ സാധനങ്ങൾ ചുമ്മന്നു അകത്തേക്ക് പോയി.
"എന്നാ...ഞാൻ പോട്ടെ കുഞ്ഞേ...? "
"ഇപ്പഴോ ? നാളെ പോകാം മണിയേട്ടാ.. ഈ
രാത്രി ഇനി ഡ്രൈവ് വേണോ ?""!!
"അനിയന്റെ വീട് ഇവിടെ അടുത്താ.. വല്ലനാളിലും ആണ് ഇവിടെയൊക്കേ വരുന്നത്. അവിടെ ഒന്ന് പോണം. അവർക്കും ഒരു സന്തോഷം.... "
"ശരി. എന്നാൽ വയ്കിക്കേണ്ട പൊയ്ക്കൊളു.. "
ജീപ്പ് പോകും വരെ രഘുറാം വെളിയിൽ തന്നെ നിന്നു. തണുത്ത കാറ്റു വീശി അടിച്ചു കൊണ്ടിരുന്നു.
രഘുറാം വീട് ഒന്ന് നോക്കി. കരിങ്കല്ലിൽ തീർത്ത ഭിത്തികൾ. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അനേകം അവശേഷിപ്പുകളിൽ ഒന്ന്. യൂറോപ്പ് മോഡൽ കെട്ടിടം. അയാൾ അകത്തേക്ക് കയറി.
തീ കായാൻ വിറകിട്ടു കോപ്പു കൂട്ടുകയായിരുന്നു ടാഗോർ.
"സാറെ കാപ്പി എടുത്തു വച്ചിട്ടുണ്ട് ...കുളി ചൂട് വെള്ളത്തിലാണോ.. ?"
" ഏയ് വേണ്ട സാദവെള്ളത്തിലാവാം.. "
കുളി കഴിഞ്ഞു ആഹാര ശേഷം ഡയറി എഴുതാൻ രാഘുറാം ഇരുന്നു. ഒരു പ്രത്യേകതരം ഗന്ധം അയാളുടെ മൂക്കിൽ തുളച്ചു കയറി കൊണ്ടിരുന്നു. സ്വാതന്ത്ര്യം കിട്ടി ഇന്നേക്കു മുപ്പതു വർഷമായിരിക്കുന്നു. ബ്രിട്ടീഷുകാരന്റെ ഗന്ധമിപ്പോഴും ഈ മുറിവിട്ടു പോകാത്തതു പോലെ അയാൾക്ക്‌‌തോന്നി. കുറെ പാവം ഇന്ത്യക്കാരുടെ വേദനയുടെ കഥയും ചിലപ്പോൾ ഈ വീടിനു പറയാനുണ്ടാകും.
അയാൾ ഓരോന്നും ഡയറിയിൽ എഴുതിവച്ചു.
ടാഗോറിന്റെ വിളികേട്ടാണ് അയാൾ ഉണർന്നത് ."സാറേ കോൺട്രാക്ടർ ജീപ്പ് അയച്ചിട്ടുണ്ട്
സൈറ്റ് വിസിറ്റിന്.. "
അപ്പോഴാണ് രഘുറാം സമയം നോക്കിയത്. പത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ താമസിച്ചു കിടന്നത് കൊണ്ട് വൈകിയതാണ്.
"ആ സർക്കാർ ജീപ്പ് ശരിയാകാൻ രണ്ടാഴ്ച്ച എടുക്കുമത്രേ... '
"അയാളോട് വെയിറ്റ് ചെയ്യാൻ പറ.. "
സൈറ്റ് വിസിറ്റുകഴിഞ്ഞു. മണ്ണ്, സിമന്റ്, കമ്പി എന്നിവയുടെ പോരായ്മയെ കുറിച്ച് രഘുറാം കോൺട്രാക്ടറോട് പറഞ്ഞു. ഒരു എഞ്ചിനീയറിന്റെ ഡ്യൂട്ടിയാണ് ഇതെന്നും ഈ പറഞ്ഞ പോരായ്മകൾ നികത്തേണ്ടത് കോൺട്രാക്ടറുടെ കടമയാണെന്നും കൂട്ടി ചേർത്തു. തിരിച്ചു ക്വാർട്ടേഴ്സ് എത്തിയപ്പോൾ പോസ്റ്റ്മാൻ നിൽപ്പുണ്ട്.
"സർ ഒരു ലെറ്റർ ഉണ്ട് "
"എനിക്കോ...!?"
വന്നു രണ്ടാമത്തെ ദിവസം തനിക്കാരു കത്ത് അയക്കാൻ....? അമ്മക്ക് അഡ്രസ് അറിയാം. പക്ഷെ, ഇന്നലെ കണ്ടിട്ട് വന്നതാണ്. അതുമല്ല, ഒരു ദിവസം കൊണ്ട് കത്ത് ഇവിടെയത്തുകയുമില്ല.
കത്ത് വാങ്ങി, സാധാരണ കത്തുകളെക്കാൾ കുറച്ചു ഭാരം കൂടുതൽ അയാൾക്ക്‌തോന്നി.കത്തിൽ "ടു എഞ്ചിനീയർ " എന്നാണ് വച്ചിരുന്നത് ഇവിടുത്തെ അഡ്രസ്സും. പേര് വച്ചിരുന്നില്ല. രഘുറാം റൂമിലേക്ക് പോയി. കസേര വലിച്ചിട്ടു മേശക്കു മുന്നിൽ ഇരുന്നു. കവറിന്റെ അരിക് സൂക്ഷിച്ച് കീറി. നാലായി മടക്കിയ ഒരു വെള്ള കടലാസ് താഴെക്കു വീണു. രഘുറാം അത് എടുത്തു തുറന്നു നോക്കി. രണ്ടു സുന്ദരമായ കണ്ണുകൾ ആരോ വരച്ചിരിക്കുന്നതാണ്.. അതിനടിയിൽ ഇങ്ങനെ കുറിച്ചിരുന്നു.
''നിൻ കൺ പീലിക്കുളിൽ തീർത്തൊരു മണിഗോപുരം തുറക്കു നീ...നിൻ മിഴി മുനകളിലൊളിപ്പിച്ചോരാ പ്രണയ നിർമല ചാരുതയെന്നിലേക്ക് അടർത്തു നീ പ്രണയനിമിഷത്തിലലിയാൻ നിളയുടെ ഓരം ഞാൻ കൊതിച്ചു നിൽപ്പു..."
ഹ്മ്മ് കൊള്ളാം രഘുറാം ആത്മഗതം പറഞ്ഞു. എഴുത്തു വായിച്ചു തുടങ്ങി ഉള്ളടക്കം
" സ്വന്തം അനന്തേട്ടന് ,
സാഹിത്യം പാഠ്യവിഷയമായി എടുത്തത്തു നന്നായി. പ്രണയ ലേഖനം കിട്ടുമ്പോളതിൽ സാഹിത്യവും കവിതയുമൊക്കെയുണ്ട്. ഏട്ടൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ഞാൻ പ്രണയത്തിലാണിപ്പോൾ... എന്റെ കണ്ണുകൾ വരച്ചവനോടോ എന്നെ കുറിച്ച് കവിത എഴുതിയവനോടോ അല്ല. പ്രണയിച്ചവൾ നഷ്ടപ്പെട്ടപ്പോൾ മദ്യത്തിൽ അഭയം പ്രാപിച്ചവനോട് ...പക്ഷെ അവനു ...?!
അടുത്ത കത്തിൽ വിശദമാക്കാം ...
എന്ന് സ്വന്തം
ആരതി വർമ്മ”
രഘുറാമിന് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല അയാൾ എണിറ്റു.
ആരാണീ ഈ അനന്ദൻ ?
അയാളുടെ കത്ത് ഇവിടെ എന്തിനു വന്നു ? ആരതി വർമ്മ അവളുടെ പ്രണയം ...?!!!
ഒരുത്തരത്തിനായി രഘുറാം കത്ത് വന്ന കവറിന്റെ അകവും പുറവും പരതി. കവറിനുള്ളിൽ ഒരു ഫോട്ടോ കൂടെ ഉണ്ട്. ഒരു ഗ്രൂപ്പ് ഫോട്ടോ.. കോളേജ് സ്റ്റുഡന്റസ് ആയിരിക്കണം. സൽവാർ കമ്മീസ് ധരിച്ച്, മുടി പിന്നിയിട്ട മൂന്നു പെൺകുട്ടികൾ.. കൂടെ ക്ലീൻ ഷേവ് മുഖമുള്ള അഞ്ച് ആൺപിള്ളേർ. ഫോട്ടോക്ക് പിന്നിലെഴുതിയ പേര് രഘുറാം വായിച്ചു.
"ദാസ് സ്റ്റുഡിയോ, കൽക്കട്ട..."

***************************************************************************************
“Uh-uh-uh...
No-sir-ee, uh, uh...
I'm gonna stick like glue,
Stick because I'm
Stuck on you...”
ഗ്രാമഫോണിൽ എല്‍വിസ് പ്രസ്‌ലി പാടുന്നു....
ഇന്ന് വൈകുന്നേരം അദ്ധ്യേഹം മരണപ്പെട്ട റേഡിയോ വാർത്ത കേട്ടപ്പോൾ അവിശ്വസനീയമായി തോന്നി... ഹൈ സ്കൂൾ മുതലുള്ള ആരാധനയാണ്, ഈ റോക്ക് എൻ റോൾ രാജകുമാരനോട്...
"സാർ, അൽത്താഴം വിളമ്പട്ടെ...??"
ടാഗോറിന്റെ ചോദ്യം ചിന്തകളിൽ നിന്നുണർത്തി...
"ശരി"
അത്താഴം വിളമ്പുന്ന നേരത്ത് ടാഗോറുമായി ഒരു സൗഹൃദ സംഭാഷണത്തിന് രഘുറാം ശ്രമിച്ചു. ഒന്ന് രണ്ടു വാക്കുകളിൽ ഉള്ള മറുപടി, കൂർത്ത നോട്ടം.. ആകെ കൂടെ ഒരു നിഗുഢത ചൂഴ്ന്നു നിൽക്കുന്ന പെരുമാറ്റം...
"മാധവേട്ടൻ ഇവിടെ എത്ര വർഷമായി...?"
"പത്ത് വർഷത്തോളമായി..."
"ഇവിടെ ഇതിനു മുന്നേ താമസിച്ചിരുന്നവരെ അറിയാമോ?"
"അറിയാം സാർ"
"ഒരു അനന്തൻ എഞ്ചിനിയറെ അറിയാമോ?"
ഒരു നിമിഷത്തെ മൗനം..
"അങ്ങനെ ഒരു എഞ്ചിനീയർ ഇവിടെ താമസിച്ചിട്ടില്ല സാർ"
"മാധവേട്ടൻ വരുന്നതിനു മുൻപ്...?"
"ഇല്ല സാർ... ഈ സായിപ്പ് ബംഗ്ളാവ് ഡിപ്പാർട്ടമെന്റ് വാങ്ങി ക്വാട്ടേഴ്‌സ് ആയി ഉപയോഗിക്കാൻ തുടങ്ങിയത് തന്നെ പത്ത് വര്ഷം മുന്നേയാണ്"
അനന്തനെന്ന ഒരാൾ ഇവിടെ താമസിച്ചിരുന്നില്ലെങ്കിൽ പിന്നെ ആ കത്തിവടെ എങ്ങനെ എത്തി? തന്റെ ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾ കൊണ്ടായിരുന്നു ആ കത്ത് മല കയറിവന്നെതെന്ന് കിടക്കയിൽ അസ്വസ്ഥനായി കിടക്കവേ രഘുറാം ഓർത്തു.
“I'm gonna stick like glue,
Stick because I'm
Stuck on you...” രഘുറാം മെല്ലെ മൂളി...
അനന്തനും ആരതി വർമയും... പശ വെച്ച് ഒട്ടിച്ച സ്റ്റാമ്പ് പോലെ അവർ രണ്ടുപേരും മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്നു...
*************************************************************************************
കൈതേരിക്കര...
കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇവിടെനിന്നാണ്. ആരതി വർമയുടെ കത്തിനായി ഒരു മാസത്തോളം കാത്തു. ഇനിയെന്തായാലും ഈ കത്തിനെ കുറിച്ച് എല്ലാം അറിഞ്ഞേ മടങ്ങു... കൈതേരിക്കര പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി രഘുറാം നടന്നു.
കവറിനു മുകളിൽ പതിഞ്ഞ പോസ്റ്റൽ സീലിൽ നിന്നാണ് കൈതേരിക്കരയിൽ നിന്നാണ് കത്തയച്ചിരിക്കുന്നതെന്ന് മനസ്സിലായത്. പുതിയ കവറാണ്.. പക്ഷെ കത്തെഴുതിയിരിക്കുന്ന കടലാസിൽ പഴക്കത്തിന്റെ മഞ്ഞ നര കയറിത്തുടങ്ങിയിരുന്നു.
നമ്പർ എഴുതിയ മരപ്പാളികൾവാതിലായുള്ള ചെറിയൊരു പീടിക മുറിയിലാണ് കൈതേരിക്കര പോസ്റ്റ് ഓഫീസ് പ്രവൃത്തിക്കുന്നത്. പോസ്റ്റോഫീസിനുള്ളിൽ ലേഡി സ്റ്റാഫിനോട് സംസാരിച്ചു നിന്നിരുന്ന ദാവണിക്കാരി പെൺകുട്ടിയിൽ കത്തിനൊപ്പം അന്നുകണ്ട ഗ്രൂപ്പ് ഫോട്ടോയിലെ സുന്ദരിയുടെ മുഖം വെറുതെയെന്തിനോ രഘുറാം തിരഞ്ഞു.
"എന്താ കാര്യം?"
പോസ്റ്റ് മാസ്റ്ററാണ്.
രഘുറാം സ്വയം പരിചയപ്പെടുത്തി. പോക്കറ്റിൽ നിന്ന് കത്തെടുത്ത് പോസ്റ്റ് മാസ്റ്റർക്ക്കൊടുത്തു... ആ ഫോട്ടോ ഒപ്പമെടുക്കാൻ മറന്നിരിക്കുന്നു... കാര്യങ്ങൾ വിശദമായി പറഞ്ഞു.
"ഇതൊരു ചെറിയ ഗ്രാമമാണ്. ഇവിടെ ഉള്ളവരെയെല്ലാം എനിക്ക് നേരിട്ട് അറിയാം. ആരതി വർമ്മ എന്നൊരാൾ ഈ നാട്ടിൽ ഇല്ല."
അറുത്ത് മുറിച്ച് പോസ്റ്റ് മാസ്റ്റർ പറഞ്ഞത് തെല്ലുറക്കെയാണ്... അൽപ്പം ജാള്യം തോന്നി രഘുറാമിന്. ആ ദാവണിക്കാരിയുടെ മുഖത്ത് ഒരു പരിഹാസ ചിരി പോലെ...
***************************************************************************************
അനന്യ സെൻ, സബ്യസാചി, സാറ, തപൻ ബോസു, ആരതി വർമ്മ, മുത്തുവേൽ, മൗലിൻ ദേസായ്...വിറയ്ക്കുന്ന കയ്യിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലെ മുഖങ്ങൾ ഓരോന്നും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു… ശാന്തി നികേതനിലെ കൂട്ടുകാർ… വലത്തേ അറ്റത്ത് കൈ തെറുത്ത് വെച്ച് മസ്ലിൻ ഷർട്ടും ബെൽബോട്ടം പാന്റും ഇട്ടു നിൽക്കുന്ന ആ ഇരുപത്ത്‌മൂന്നുകാരൻ..?? അത് താൻ തന്നെയാണ്…!! മാധവൻ എന്ന അനന്തൻ!!
നാളെ രാവിലെ മടങ്ങി വരൂ എന്ന് പറഞ്ഞാണ് രഘുറാം പോയിരിക്കുന്നത്. ആ ഉറപ്പിലാണ് രഘുറാമിന്റെ മുറിയിൽ കടന്നു മേശ വലിപ്പിലെ ഈ ഫോട്ടോ എടുക്കാൻ ധൈര്യം കാണിച്ചത്. ആരതി എന്നയച്ച കത്താവും അത്? അവൾക്ക് വിലാസം കൊടുത്തത് അമ്മ ആയിരിക്കും. രവി മാഷേയും കണ്ടു കാണും. ശില്പ സദനത്തിലെ പഴയ വിദ്യാർത്ഥി എഞ്ചിനീയർ ആയിട്ടുണ്ടാകും എന്നവൾ തെറ്റിദ്ധരിച്ച് കാണും… എല്ലാ വിവരങ്ങളും രവിമാഷ് പറഞ്ഞു കാണില്ല…
ആരായിരിക്കും അവൾ ഉദ്ധ്യേശിച്ച പ്രണയ നഷ്ടം വന്ന കള്ളുകുടിയൻ? തപനും മുത്തുവേലിനും ഒരു പോലെ ആ വിശേഷണം ചേരും. എവിടെയായിരിക്കും എല്ലാവരും? സായുധ വിപ്ലവത്തിലൂടെ സമത്വവും സമാധാനവും എന്ന് തന്നെ പഠിപ്പിച്ച തപനെ എമർജൻസി സ്പെഷ്യൽ സ്കാഡ് പിടിച്ചതും കസ്റ്റഡിയിൽ മരിച്ച് പോയതും വായിച്ചിരുന്നു.. മറ്റുള്ളവർ..??
“നീ അധികം പുറത്തിറങ്ങേണ്ട, നക്സൽ വേട്ട ഊര്ജിതമാക്കിയിരിക്കുന്ന സമയമാണ്. തല്ക്കാലം ഇവിടെ കള്ളപ്പേരിൽ കഴിയൂ..അമ്മക്ക് ഞാൻ കൈതേരിക്കരയിലെ എന്റെ ബന്ധുവിന്റെ വിലാസം കൊടുത്തിട്ടുണ്ട്. അവിടേക്ക് നിനക്ക് വരുന്ന കത്തുകൾ ഞാൻ തന്നെ നിനക്കിങ്ങോട്ട് അയച്ചോളാം ”
പോലീസ് സ്റ്റേഷൻ ആക്രമണത്തിനുശേഷംം തന്നെ ഇവിടെ കൊണ്ട് വിടുമ്പോൾ അങ്ങനെയാണ് രവിമാഷ് പറഞ്ഞത്. ഇന്നിത്ര കാലത്തിനു ശേഷം അനന്തനെന്ന സ്വന്തം പേര് പോലും താൻ മറന്നിരിക്കുന്നു. അമ്മയുടെ മരണശേഷംം ഇനി ഒരു മടങ്ങിപ്പോക്ക് വേണ്ടെന്ന് സ്വയം തീരുമാനിച്ചതാണ്. കാത്തിരിക്കാൻ ആരുമില്ല. അനന്തൻ എല്ലാവരുടെയും ഓർമകളിൽ മരിച്ചു കഴിഞ്ഞു..
മുറി പൂട്ടി അയാൾ പുറത്തിറങ്ങി. മഞ്ഞു വീണ ജനൽ ചില്ലിൽ ഒരു നിമിഷം സ്വന്തം പ്രതിബിംബം നോക്കി നിന്നു. കാലം ചാലിച്ച വർണങ്ങൾ കൊണ്ട് താൻ തന്നെ തന്നിൽ തീർത്ത പോർട്രൈറ്റ്... തന്റെ മാസ്റ്റർ പീസ്..
ടാഗോർ..!!!

***************************************************************************************
“എന്നാൽ ഞാൻ ഇറങ്ങട്ടെ.. ചിട്ടി വട്ടമെത്തുമ്പോൾ നേരത്തെ തന്നെ പറയണേ ചേച്ചി.. വീട്ടിലെ അവസ്ഥ അറിയാലോ..” പോസ്‌റ്റോഫീസിൽ നിന്നും ഇറങ്ങും മുന്നേ സുനിത ഒന്നുകൂടെ രമണിയെ ഓർമിപ്പിച്ചു.. ചിട്ടി കിട്ടിയിട്ട് വേണം അച്ഛന്റെ ഓപ്പറേഷൻ നടത്താൻ..
കുറച്ച് മുന്നേ പോസ്റ്റ് മാസ്റ്ററോട് കാര്യങ്ങൾ തിരക്കിയിരുന്ന ചെറുപ്പക്കാരൻ ഇതാ ഇവിടെ വരെയുടെ പോസ്റ്റർ ഒട്ടിച്ച ചായക്കടയിൽ നിന്നു ഇറങ്ങി വരുന്നു. ദേഷ്യത്തോടെ എന്തോ പിറുപിറുത്ത് എന്തോ ചുരുട്ടി അയാൾ വഴിയോരത്തേക്ക് വലിച്ചെറിഞ്ഞു.
ഒരു മാസം മുന്നേ താൻ പോസ്റ്റ് ചെയ്ത കത്ത്..!!!
അയാൾ നോക്കുന്നില്ലെന്നു ഉറപ്പ് വരുത്തി സുനിത ആ കത്ത് വഴിയിൽ നിന്നെടുത്ത് പുസ്തകത്തിനുള്ളിൽ ഭദ്രമായി വെച്ചു. ഒരു മാസം മുന്നേ വായനശാലയിൽ നിന്നും രാജലക്ഷ്മിയുടെ ഉച്ച വെയിലും ഇളം നിലാവും എന്ന ഇതേ പുസ്തകം എടുത്തപ്പോഴാണ് അതിനുള്ളിൽ നിന്ന് ഈ എഴുത്ത് കിട്ടുന്നത്. മുന്നേ പുസ്തകം എടുത്തവരാരോ വെച്ച് മറന്നതാകും. പുതിയൊരു കവറിൽ പൊട്ടിച്ച കവറിൽ ഉണ്ടായിരുന്ന വിലാസം പകർത്തി എഴുതി എഴുത്തും ഫോട്ടോയും പോസ്റ്റ് ചെയ്തത് വിലാസക്കാരാണ് വൈകിയെങ്കിലും കത്ത് കിട്ടുന്നത് സന്തോഷമായിരിക്കുമെന്നു കരുതിയാണ്.
ഇതെല്ലാം ആ ചെറുപ്പക്കാരനോട് പറയണോ? ലൈബ്രറി ലഡ്ജറിൽ നോോക്കിയാൽ ഒരുപക്ഷേ കത്ത് പുസ്തകത്തിൽ വച്ച് മറന്നതാരെന്ന് കണ്ടെത്താൻ കഴിഞ്ഞാലോ....?? ഇതറിയാൻ വേണ്ടി മാത്രം പാവം ഇത്ര ദുരം വന്നതല്ലേ… ബസ് സ്റ്റോപ്പിൽ അയാൾ നിൽക്കുന്നുണ്ട്… പോയി പറഞ്ഞാലോ......
വേണ്ട.. ചിലതെല്ലാം മനസ്സിനുള്ളിൽ തന്നെ കുഴിച്ച് മൂടുന്നതാണ് നല്ലത്…
വായനശാലയിലേക്ക് നടക്കുമ്പോൾ സുനിത മനസ്സിൽ പറഞ്ഞു..
ചില കാര്യങ്ങൾ… ഈ കത്തും, തനിക്കിപ്പോൾ ആ ചെറുപ്പക്കാരനോട് തോന്നിത്തുടങ്ങുന്ന കൊച്ചു പ്രണയവും പോലുള്ള ചില കാര്യങ്ങൾ…