Wednesday, June 4, 2014

മാമ്പഴക്കാലം 



ഓര്‍മയില്‍ നിറയുന്ന മാങ്ങാമണമാണ്
വേനലവധികള്‍ എന്നും
ഓര്‍ത്താലേ വായില്‍ കപ്പലോടും

കല്ലുപ്പും മുളകും കൂട്ടിത്തിന്ന
കണ്ണിമാങ്ങ പോലെ
അണപ്പല്ലില്‍ പുളിപ്പിന്റെ ലഹരി പടര്‍ത്തും

കന്നത്തിലൂടൊലിച്ചിറങ്ങുന്ന
വെയില്‍ച്ചാറു പോലെ
ഉമിനീരില്‍ മുത്തത്തിന്‍ മധുരം തൂകും

ചിറിയില്‍ നീറുന്ന
മാങ്ങാചുണ പോലെ
കരളാകെ പൊള്ളി നോവിക്കും

മണ്‍ഭരണിയിലെ
ഉപ്പിലിട്ട മാങ്ങ പോലെ
മനസ്സില്‍ വെറുങ്ങലിപ്പിന്‍ വടു വീഴ്ത്തും

കാന്താരി മുളകരച്ച
മാങ്ങാചമ്മന്തി പോലെ
സുഖമുള്ള നോവിനാല്‍ കണ്ണു നിറക്കും

വാടികൊഴിഞ്ഞു പോയിട്ടും
മനസ്സിലെന്നും വാടാതെ നില്ക്കുന്നീ
വേനലോര്‍മകള്‍