Saturday, February 20, 2016

ഒരു സൈക്കഡലിക് സ്വപ്നം തുടങ്ങുമ്പോൾ.....

അനന്തരം നമ്മൾ 
ഉടലഴിക്കുന്നു
ഉയിർ വെച്ചുമാറ്റുന്നു
ഞാൻ നീയും 
നീ ഞാനുമാകുന്നു

മഴവിൽ നിറമുളള
കടൽ ചുഴിയിൽ
ഒരുമിച്ച് മുങ്ങിമരിക്കുന്നു

മുറിയാതെ പെയ്യുന്ന
മഴയിലേക്ക് 
ആരോ ഊതിവിടും
പുകച്ചുരുളായി
ഞാൻ വീണ്ടും പിറക്കുന്നു

പളുങ്ക് ചഷകത്തിൽ
നുരഞ്ഞ് പൊന്തുന്ന
വീഞ്ഞിൻ ലഹരിയായി
നീയും പിറക്കുന്നു

വകതിരിവില്ലാതെ
പായുന്ന സമയത്തോട് 
കളി പറഞ്ഞ് നമ്മൾ
വെറുതേ സമയം കൊല്ലുന്നു
ഒരുമിച്ച് നാം മൂവരും
കുളിര് കായുന്നു
നിലാച്ചാറ് രുചിക്കുന്നു
രാമാനത്തരികൾ കൊറിക്കുന്നു
വാക്കില്ലാ കവിത മൂളുന്നു

നേരവും ദൂരവും
നേരല്ലെന്നറിയുന്നു
ഒരു നോളൻ* തിരക്കഥ 
ജീവിക്കുന്നു

ഒരുവേള നാം
ബുദ്ധന്റെ ധ്യാനമാകുന്നു
മറു നേരം 
'ബുദ്ധന്റെ ചിരി'യാകുന്നു

ഒടുവിൽ,
കടലോ കടന്നലോയെന്ന-
റിയാത്തയിരമ്പത്തിൽ
ഉറഞ്ഞുറഞ്ഞ് 
നനഞ്ഞലിഞ്ഞ് 
കനവിന് കനമേറിയത് 
കുടഞ്ഞെറിഞ്ഞ് 
ഒാർക്കാപ്പുറത്തൊരു
വീഴ്ചയിലേക്ക്  
ഞെട്ടിയുറങ്ങുന്നു നാം

*ക്രിസ്റ്റഫർ നോളൻ

Saturday, February 13, 2016

ഫ്രം യുവർ വാലന്റൈൻ

കത്തിയെരിഞ്ഞയെൻ
കിനാവിന്റെ ചാരത്തി-
ലിത്തിരി കണ്ണുനീർ 
വീഴ്ത്തട്ടേ ഞാൻ
കൺമഷിയായിതു
ചാലിച്ചു ചേർത്തു നിൻ
കൺകടക്കോണി-
ലെഴുതിടേണം

നെഞ്ചിൽ നിന്നോർമ്മകൾ-
ക്കൊപ്പം പൊടിയുന്ന
ചെഞ്ചോരയും നീ-
യെടുത്തുകൊള്ളൂ
വഞ്ചനയൂറുന്ന 
പുഞ്ചിരി പൂക്കും നിൻ 
ചുണ്ടിലെ ചായമായ് 
തീർന്നിടട്ടേ

പൊൻനിറമുളളയെൻ
സ്വപ്നമുരുക്കി നീ
പണ്ടങ്ങളായി 
അണിഞ്ഞിടേണം
പട്ടുനൂലൊത്തൊരെൻ
മോഹങ്ങൾ കൊണ്ടു നിൻ
പട്ടുടയാടയും
നെയ്തിടേണം

നന്നായൊരുങ്ങി-
യിറങ്ങുന്നതിൻ മുന്നേ
കണ്ണാടിയിൽ ഒന്നു
നോക്കിടേണം
പണ്ടേ പകുത്തു
തന്നാത്മാവിൽ നിന്നോരു
തുണ്ട് നീ നെറ്റിയിൽ
തൊട്ടിടേണം

വരികളാൽ ഞാൻ തീർത്ത
പനിനീരിൻ പുവിത് 
മടിയാതെ നീ കയ്യിൽ
കരുതിക്കൊളളൂ
പ്രണയദിനത്തിൽ നിൻ
പുതിയ പ്രണയിക്ക് 
ഹൃദയമാണെന്നോതി
നൽകിടാനായ്....

Monday, February 8, 2016

ജീവനില്ലാത്ത കവിത

ഉളളിനുളളിലൊരു പാടമുണ്ട്
വാക്ക് വരമ്പിടുന്നൊരു മനപ്പാടം
വിതക്കാൻ വിചാരങ്ങളില്ലാത്തതിനാൽ
വിളയാറില്ലതിൽ കവിതകളൊന്നും
ഒണക്ക് പിടിച്ച പാടത്തിന്ന്
മുളക്കുന്നതെല്ലാം കളയായിമാറി
വരണ്ട് വിണ്ട വാക്കുവരമ്പത്ത്
ഉറുമ്പ് മാളങ്ങളെ പോലുളള മൗനങ്ങൾ
മടകീറിയ മിഴിച്ചാലിലൂടെ
കണ്ണീർ തേവി നനച്ചിട്ടും
എരിയുന്ന നോവ് വെയിലേറ്റ്  കരിയുന്നു
പൊടിക്കും കിനാവിൻ തലപ്പുകൾ
നിലം പറ്റെയൊരു മറവിക്കിണറിൽ
ഇത്തിരി ഒാർമ്മനനവിനായി
എത്രയാഴത്തിൽ കുഴിച്ചു നോക്കീട്ടും
ഊറുന്നതെല്ലാം സങ്കടം മാത്രം
വരിയിൽ ഒതുക്കുവാനാകാതെ പോയ
പഴയ വികാരങ്ങളൊക്കയും
ചുടുമണൽക്കാറ്റായ് വീശുമ്പോൾ,
എന്റെ ചേതന തേടുന്നു
വെയിൽ വരഞ്ഞൊരു മുറിപ്പാടിൽ
മാലേയമെഴുകും കുളിർക്കാറ്റും
മുകിൽപ്പുറത്തേറി വരും ചോദനകളുടെ പെരുമഴക്കാലവും