Monday, October 29, 2012

നീ, ഞാന്‍…


ഒരു പുല്‍നാമ്പും തളിര്‍ക്കാത്ത
തരിശ്ശായിരുന്നു ഞാന്‍

പാറി വന്നൊരു പാഴ്വിത്ത്
പൊട്ടികിളിര്‍ത്തൊരു കളയായിരുന്നു നീ

ഹ്രിദയത്തില്‍ വേരാഴ്ത്തി
എന്റെ നോവുറ്റി നീ വളര്‍ന്നു

ഒറ്റമരകാടായി നീ
എന്റെ സിരകളില്‍ പന്തലിക്കുമ്പോള്‍

നിന്റെ വേരുപടലങ്ങള്‍
എന്റെ ഉള്ളിന്റെ ആഴങ്ങള്‍ തേടുമ്പോള്‍

ഞാന്‍ മടങ്ങുന്നു
മണ്ണോട് മണ്ണായി വീണ്ടും തരിശ്ശിടുന്നു

Friday, July 13, 2012

ഓര്‍മ്മ പെയ്ത്ത്


ഇടവഴിയിലെ ചെമ്മണ്ണു നനഞ്ഞു കിടന്നിരുന്നു. പുതുവെള്ളം നിറഞ്ഞ വഴിയരികിലെ തോട്ടില്‍ കണ്ണന്‍ പൂച്ചൂടികള്... ഇരുവശത്തുമുള്ള ഇല്ലിക്കാടുകള്‍ ഒന്നുലഞ്ഞപ്പോള്‍ ഇന്നലെ രാത്രി പെയ്ത മഴതുള്ളികള്‍  മേലാകെ തെറിച്ചു വീണു. വല്ലാത്തൊരു സുഖം! ഉള്ളു തണുത്തു. ഈയോരനുഭുതിയെ കുളിരെന്നു പറഞ്ഞ് ഒതുക്കാനാകില്ല...



"വേഗം നടക്ക്. മഴ വരുന്നതിനു മുന്പ് വീട്ടിലെത്തണം" 


കൈ കോര്‍ത്ത് പിടിച്ച്, അരിക് ഒട്ടിചേര്‍ന്ന് അവള്‍ പറഞ്ഞു.



മാനത്ത് മഴമേഘങ്ങള്‍ പെരുകുന്നത് കാണാം , ദുരെ എവിടേയോ ഇടി മുഴങ്ങുന്നു. ഒന്നു പെയ്ത് തോര്ന്നതേയുള്ളു. ദാ വീണ്ടും ...




മഴമണം മുറ്റി നില്ക്കുന്ന ആളൊഴിഞ്ഞ നാട്ടുവഴി, കുളിരൂതുന്ന ഈറന്‍ കാറ്റ്, അരികില്‍ ഇളം ചൂടുള്ളൊരു പെണ്‍കുട്ടി... മനസ്സിലുമൊരു മഴക്കോള്. ഞാനവളെ ചേര്‍ത്തു പിടിച്ചു നടന്നു.




മഴ പെയ്യാതെ തന്നെ മാനം തെളിഞ്ഞു. ഇളം വെയിലില്‍ നാട്ടുവഴി കാണാന്‍ വല്ലാത്തൊരു ചന്തം . കുളികഴിഞ്ഞ് ഈറനോടെ നില്ക്കുന്ന പോലെ....




"സമയമായി അല്ലേ...?" 


വിഷാദ ചിരിയോടെ അവള്‍ ചോദിച്ചു



"അതേ... ഉണരാന്‍ സമയമായി." 


ചെന്നിയില്‍ നിന്ന് അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങുന്ന മഴത്തുള്ളിയൊപ്പികൊണ്ട് ഞാന്‍ പറഞ്ഞു.



മെല്ലെ ഞാന്‍ ഉണര്‍ന്നു. ശുന്യമായ എന്റെ ഉറക്കറയിലേക്ക്...




പുറത്ത് മഴപെയ്യുന്നു... 



മരിച്ചു പോയ പ്രിയപ്പെട്ടവരുടെ സ്നേഹമാണ് മഴയായി പെയ്യുന്നതെന്ന് മുന്പ് എവിടേയോ വായിച്ചത് ഞാന്‍ ഓര്‍ത്തു. തുറന്നു കിടന്നിരുന്ന ജനവാതിലിലൂടെ പെട്ടന്ന് തുവാനമെന്റെ മുഖത്തേക്ക് പതിച്ചു



തൂവാലകൊണ്ട് അവളെന്റെ കണ്ണീരൊപ്പുന്നത്  പോലെ....

Tuesday, May 29, 2012

കടലിന്റെ സ്വപ്നം

കടലൊരു കിനാവ് കണ്ടു...

വെയിലിനൊപ്പം മാനത്തെക്കു വിരുന്ന് പോകുന്നത്
മുകിലിനൊപ്പം താഴേക്കു മഴയായ് പെയ്യുന്നത്
മലയിലൂടെ പുഴയായ് ഒഴുകിയിറങ്ങുന്നത്
അലകളാല്‍ തീരത്തൊരു കവിതയെഴുതുന്നത്
ഒടുവില്‍ അഴിമുഖത്തെ കരിമ്പാറകുട്ടങ്ങളില്‍
തിരതല്ലിയാര്‍ക്കുന്നത്

കടലിന്റെ സ്വപ്നങ്ങള്‍...
ചിപ്പികള്‍ക്കുള്ളില്‍
ഉരക്കല്ല് കാത്തുകിടക്കുന്ന രത്നങ്ങള്‍...

സ്വപ്നം

പുഴയോരത്തൊരാണ്‍തീരം
പെണ്‍തീരത്തേക്കൊരു
പാലം സ്വപ്നം കണ്ടു

മരണം 

പ്രണയത്തിനൊരു താജ് മഹല്‍ പോലും പണിയാതെ,
നാടന്‍ പരദൂഷണങ്ങളിലെ നായകരാവാനാകാതെ,
ഒരു കോളം വാര്‍ത്ത പോലുമാകാതെ,
അങ്ങനെയൊരുനാള്‍ നമ്മള്‍ മരിച്ചു….

Thursday, May 24, 2012

കാത്തിരിപ്പ്

പകലൊടുങ്ങാന്‍ തുടങ്ങുന്ന
ഈ കടല്‍ക്കരയില്‍
ഞാന്‍ കാത്തിരിക്കുന്നു…

പാതി മുറിഞ്ഞൊരു കനവിന്റെ
പുനര്‍ജനിക്കായി…

ചേക്കേറാനൊരു കൂടും
 കൂട്ടിലൊരു കൂട്ടിനുമായി…

വഴി പിരിഞ്ഞേറെ ദൂരം
നീ പോയെങ്കിലും
വീണ്ടുമാപ്പഴയ വഴികളില്‍
തിരികെയെത്താനായി….

ഒന്നു കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം
കോടക്കാറ്റൂതും പോലെ
എന്റെ നെഞ്ചില്‍
നിന്നോര്‍മ്മകള്‍ ഇരമ്പുന്നത്…

നിന്റെ കാത്തിരിപ്പിന്റെ കൂട്ടുള്ളപ്പോള്‍
ഞാനെങ്ങനെ ഏകനാകും?

Wednesday, April 25, 2012

മുഷിപ്പിന്റെ മൂവന്തി

നീണ്ട ഉച്ചയുറക്കം വിട്ടുണരുന്ന
ചില വൈകുന്നേരങ്ങളില്‍
ജനല്‍ പാളിക്കിടയിലൂടെ
പോക്കുവെയില്‍ വെച്ചു നീട്ടും
മൌനത്തിന്റെ കൂടയില്‍
ഒത്തിരി വിഷാദങ്ങള്‍...

എത്ര കുടഞ്ഞെറിഞ്ഞാലും
മുഷിപ്പിന്റെ മഞ്ഞ പടര്‍ത്തി
മനസ്സിലാകെ ആഴ്ന്നിറങ്ങും

മെല്ലെ, ഏകാന്തത തീര്‍ത്ത ആഴക്കയങ്ങളില്‍
പുതഞ്ഞാണ്ട് പോകും ഞാന്‍

പിന്നെ ചുറ്റും മുഴങ്ങി കേള്‍ക്കാം…
മടുപ്പിന്റെ മിടിപ്പു മാത്രം

ജനലിനപ്പുറം കാണാം
നിറങ്ങള്‍ കൊഴിഞ്ഞൊരു പകലിന്റെ ഖബറടക്കം

പെരുകി പെരുകിയങ്ങനെ ഇരുട്ടു പടരുന്നത്
മാനത്തോ, മനസ്സിലോ…?




Wednesday, April 11, 2012

നീരോര്‍മ്മകള്‍ 

പുതുമഴയില്‍ പുളക്കുന്ന
പരല്‍മീന്‍ കൂട്ടം പോലെ
പെയ്ത്തിലുണര്‍ന്നു പൊങ്ങുന്ന
മഴപ്പാറ്റകള്‍ പോലെ
മഴമണം മുറ്റുന്ന മോന്തിക്ക്
മൂളക്കത്തോടെ ചുരമാന്തിയെത്തി
കുറേ ഓര്‍മ്മകള്‍...

മഴ നനഞ്ഞലിയണം
പിന്നെ നീര്‍ച്ചാലുകളായ് തിരിഞ്ഞൊഴുകണം
മലനെറുകയിലൊരുറവയായി
വീണ്ടും പിറക്കാന്‍...

Saturday, March 17, 2012

ദേശാടനപക്ഷി


എത്ര ദേശങ്ങള്‍ താണ്ടണം
എത്ര ദൂരം പറക്കണം
ഏതേത് കടല് കടക്കണം
ഇനി എത്ര നാള് കഴിയണം
കിനാക്കള്‍ പൂക്കുന്ന
പാടങ്ങളുള്ള
മായാനഗരിയിലെത്തുവാന്‍....

Thursday, March 15, 2012

മഞ്ഞ് കാലം


മനസ്സിലിനി പ്രണയത്തിന്
മഞ്ഞ് കാലം

ഇല പൊഴിച്ച സ്വപ്നങ്ങല്‍
കഴുമരങ്ങള്‍ പോലെ

പുകമഞ്ഞായ് അലിയട്ടെ
ഓര്‍മ്മചിത്രങ്ങള്‍

ഒഴുകാതുറഞ്ഞ
മോഹപുഴക്ക് മീതെ
പൊഴിയട്ടേ ആലിപഴങ്ങള്‍

ഒരു മഞ്ഞുകൂടിനുള്ളില്‍
ഞാനുറങ്ങിക്കോട്ടെ,
ഇനിയുമൊരു വസന്തം വരും വരെ...

Wednesday, March 14, 2012

ഓര്‍മ്മകളുടെ മണം 


അമ്മകിനാവുകളെല്ലാം
പാല്‍ മണക്കുന്ന
തുമ്പകുടങ്ങളാണ്

മുക്കുറ്റി പൂക്കളില്‍
കാണാറുണ്ട് കുഞ്ഞേച്ചിയുടെ
കമ്മല്‍ തിളക്കം

നാലുമണി പൂക്കളായെന്നും
കൂട്ടുകാര്‍ വിടരാറുണ്ട്

കൊങ്ങണി പൂമണമാണ്
നിന്‍ഓര്‍മ്മകള്‍ക്ക്

കൊടിത്തൂവ തട്ടി ചൊറിയാറുണ്ട്
പട്ടടയില്‍ കത്തിയമര്‍ന്ന
മുത്തശ്ശിയെ ഓര്‍ക്കുമ്പോള്‍

അമ്പല വഴിയിലെ തെച്ചികാടുകള്‍
തുളസിയെന്ന തൊട്ടാവാടി
റോസാചുണ്ടുള്ള നിലുഫര്‍
ചെമ്പരത്തി ചൂടിയ പ്രാന്തന്‍ വാസു
മുല്ലപ്പൂ മണമുള്ള കല്യാണങ്ങള്‍
പാലപൂത്ത നീലരാവുകള്‍
അങ്ങനെയെത്ര ഓര്‍മ്മപ്പൂവുകള്‍ ...

ആട്ടിയകറ്റിയാലും
ആര്‍ത്തു പൊതിയുന്ന
കനലോര്‍മ്മകളുണ്ട്
മഴവില്‍ ചിറകുള്ള
മധുരസ്മരണകളുണ്ട്

മനസ്സിലെന്നും ഓര്‍മ്മകളുടെ വസന്ത കാലമാണ്