Tuesday, November 21, 2017

മറവിക്കപ്പുറം

മറവിയുടെ
മഞ്ഞുമലയോടിടഞ്ഞൊരു
കപ്പൽഛേദത്തിൽ
കടലും കരയും നഷ്ടപ്പെട്ട
കപ്പിത്താൻമാർ
മനസ്സിന്റെ നങ്കൂരം പൊട്ടിയൊരു
പായ്ക്കപ്പലേറി
പുറം കടലിലയുന്നുണ്ട്
ദിശതെറ്റിയ ചിന്തകളാലൊരു
ദിശാസൂചി തീർത്തവർ
ഉടഞ്ഞു പോയൊരു
സ്മൃതിപഥത്തിൻ
ഭൂപടങ്ങളിൽ
കടലെടുത്ത കാലങ്ങളെ
തിരയുന്നു
മഞ്ഞു മൂടിയേതോ
ബോധത്തുരുത്തിൽ
മറന്നു വച്ചൊരു
നിധി തിരയുന്നു
ഞൊറി നിവർത്തിയ
പായ്മരങ്ങളിൽ
ഒാർമ്മക്കാറ്റിന്റെ
താളം മുറുകുമ്പോൾ....
തുറയെറിഞ്ഞായുക
ഇരുൾ വിഴുങ്ങുമീ
ചക്രവാളത്തിനപ്പുറം
ഗതകാല സ്മരണതൻ
തുറമുഖമാണുപോൽ
(എല്ലാ അൽഷിമേഴ്സ് രോഗികൾക്കും സമർപ്പണം)

Friday, October 27, 2017

ഒാർമ്മച്ചിരാതുകൾ


അപ്പ്വച്ചാച്ചൻ ഒാർമ്മയിൽ നിറയാൻ തുടങ്ങുന്നത് ഒരു നനുത്ത കാറ്റായാണ്.

അപ്പൂപ്പൻതാടികളിലൂഞ്ഞാലാടി വരുന്ന ചാമ്പക്കാ മണമുളള ഇളംകാറ്റ്.

അന്നൊക്കെ എന്റെ നേരം പുലർന്നിരുന്നത് ചാമ്പക്ക പെറുക്കാനായിരുന്നു.

കിടക്കപ്പായയിൽനിന്നേഴുന്നേറ്റ്, കെ പി നമ്പൂതിരീസ് കൊണ്ട് പല്ല് തേച്ചെന്ന് വരുത്തി, പച്ചീർക്കലി പകുത്തത് കൊണ്ട് നാവും വടിച്ച് പൈപ്പ് വെളളത്തിൽ മുഖവും കഴുകി ഞാനോടുന്നത് അപ്പ്വച്ചാച്ചന്റെ പറമ്പിലേക്കാണ്.

മദ്രസ്സ വിട്ടു വരുന്ന പിള്ളേരെ വടി വീശി ചാമ്പച്ചോട്ടിലേക്കടിപ്പിക്കാതെ അപ്പ്വച്ചാച്ചൻ നിൽക്കുന്നുണ്ടാവും അവിടെ. ആ ചാമ്പക്കകൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചാമ്പക്കകൾ മാത്രമല്ല, അപ്പ്വച്ചാച്ചന്റെ കഥകളുടെ ലോകവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

രാത്രിയാണ് അച്ചാച്ചൻ കഥകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത്. സന്ധ്യക്ക്‌ നാമജപവും കഴിഞ്ഞ് വീട്ട് കണക്കും ചെയ്ത് തീർത്താൽ പിന്നെ ഞാൻ മതില് ചാടി അപ്പ്വച്ചാച്ചന്റോടത്തെ ഉമ്മറത്തേക്കെത്തും. ഉണ്ണുന്നതിന് മുന്നേയുളള മുറുക്ക് തുടങ്ങിയിരിക്കും അപ്പോഴേക്കും അച്ചാച്ചൻ. തൂണും ചാരി റേഡിയോയിൽ വയലും വീടോ നാടകമോ കേട്ട് മാനവും നോക്കി ഉമ്മറത്തിണ്ണയിൽ അച്ചാച്ചനൊപ്പം ഞാനും ഇരിക്കും. പിന്നെ തോന്നിയതൊക്കെ പറയും, സ്ക്കൂളിലെ വിശേഷങ്ങളും, പാടത്ത് കളിച്ചതും, കശുവണ്ടി പറക്കിയതും, തെങ്ങിൻ മണ്ടയിൽ നിന്നും താഴെ വീണ അണ്ണാൻ കുഞ്ഞിനെ തപ്പി പോയതും ഒക്കെ.... എല്ലാം മൂളിക്കേട്ട് കഴിഞ്ഞാൽ പിന്നെ അച്ചാച്ചന്റെ ഊഴമാണ്. മുറുക്കി തുപ്പും പോലെ കടും നിറമുള്ള എത്രയെത്ര രസികന്‍ കഥകളാണെന്നോ അച്ചാച്ചൻ പറയാറുളളത്...

കഥ പോലെ പറയുന്ന ഒാർമ്മകളായിരുന്നു അച്ചാച്ചൻ കഥകൾ. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ഒാർമ്മകളെല്ലാം അച്ചാച്ചനെനിക്ക് പകർന്നു. വർത്തമാനത്തിലൂടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന മാന്ത്രികനായിരുന്നു അച്ചാച്ചൻ. അവസാനമില്ലാത്ത ഒാർമ്മകളുടെ സൂക്ഷിപ്പ്കാരൻ... അച്ചാച്ചന്റെ കൈ പിടിച്ച് ആ ഒാർമ്മകളിലേറി പോയ് പോയ കാലങ്ങളിലേക്ക് കാണാമറയത്തെ ദേശങ്ങളിലേക്കും ഞാനുമെത്ര യാത്ര ചെയ്തൂ...

അങ്ങനെ ഞാൻ അച്ചാച്ചനൊപ്പം നീർനായകൾ മാത്രം പാർക്കുന്ന ചേറ്റുവ പുഴയിലെ കണ്ടൽ തുരുത്തുകൾക്ക് ചുറ്റും നീന്തി, കാനോലി കനാലിന് കുറുകേ മാട്ടുമ്മലിലേക്ക് പാലം പണീയിപ്പിക്കുന്ന വില്യംസ് സായിപ്പിനെ കണ്ടു, നേര്യംകോട്ടെ മന്ത്രവാദിയുടെ അഹമ്മതിത്തരങ്ങൾ കണ്ടറിഞ്ഞു, ഉപ്പും ചോറും തേടി മദിരാശിയിലും മൈസൂരും അച്ചാച്ചനൊപ്പം അലഞ്ഞു..., കൊളമ്പിലേക്ക് കപ്പല് കയറി....

അത്താഴം കഴിക്കാനമ്മ വിളിക്കുമ്പോഴാണ് ഞാനാ ടൈം ട്രാവലുകളിൽ നിന്ന് തിരിച്ചെത്താറ്. ബാക്കി നാളെ പറയാമെന്ന് അച്ചാച്ചനേക്കൊണ്ട് വാക്ക് പറയിച്ച് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് ഞാൻ തിരിച്ചോടും.

കാലം മാറി മറയുമ്പോൾ പ്രീയപ്പെട്ട എത്രയെത്ര കാര്യങ്ങളാണ് ഒാർമ്മയിലേക്കും പിന്നെ മറവിയിലേക്കും എടുത്തെറിയപ്പെടുന്നത്...!!!

ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോഴാണ് അപ്പ്വച്ചാച്ചനും കുടുംബവും വീട് വിറ്റ് പോകുന്നത്. അച്ഛനില്ലാത്ത പേരക്കുട്ടിയെ കെട്ടിച്ചയക്കാൻ അച്ചാച്ചന് വേറെ വഴിയില്ലായിരുന്നു...

വീട്ട് സാധനങ്ങളെല്ലാം ലോറിയിലേറ്റിയ ശേഷം എന്നെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന അച്ചാച്ചൻ കണ്ണീരിന്റെ നനവുളള നോവോർമ്മയായി കുറേ നാൾ മനസ്സിലുണ്ടായിരുന്നു.

പിന്നെ വല്ലപ്പോഴും ഒാർമ്മയിൽ വന്നു പോകുന്നൊരു അഥിതിയായി അപ്പ്വച്ചാച്ചൻ.

ഇപ്രാവശ്യം അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞാണറിഞ്ഞത് അപ്പ്വച്ചാച്ചൻ തീരെ വയ്യാതെ കിടപ്പാണെന്ന്.

"നിനക്കൊന്ന് പോയിക്കണ്ടൂടെ മോനേ... അച്ചാച്ചന്റെ നിഴൽ വെട്ടത്ത് നിന്ന് മാറാത്ത ചെക്കനായിരുന്നു... വലുതായപ്പോ എല്ലാം മറന്നു.."

ശരിയാണ്. മറക്കാൻ പാടില്ലാത്തതാണ്. ഒാർമ്മകളെ ഇത്രമേൽ സ്നേഹിക്കാൻ പടിപ്പിച്ച അച്ചാച്ചനെ എങ്ങനെ ഞാൻ മറന്നു....?!!

അച്ചാച്ചനെ തേടി ഞാൻ ഇരുനിലംകോട്ടെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ നാലഞ്ച് പ്രാവശ്യം അമ്മയ്ക്കൊപ്പം വന്നിട്ടുണ്ടെങ്കിലും വഴി ശരിക്കുമോർമ്മ കിട്ടുന്നില്ല. ചോദിച്ചറിഞ്ഞ് ഞാനെത്തുമ്പോൾ വീടിനുമ്മറത്ത് അച്ചാച്ചനിരിക്കുന്നുണ്ട്, കൂടെ വത്സലമ്മായിയുമുണ്ട് - അച്ചാച്ചന്റെ വിധവയായ ഒറ്റ മകൾ. നര നന്നായി വീണിട്ടുണ്ട്, ക്ഷീണിച്ചിട്ടുണ്ട്. അച്ചാച്ചന് വേറെ മാറ്റമൊന്നുമില്ല.

"തീരെ ഒാർമ്മയില്ല മോനേ.. പോരാത്തതിന് ഭയങ്കര വാശിയും. ചിലപ്പോ എന്നേപ്പോലും തിരിച്ചറിയില്ല.." വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് വത്സലമ്മായി പറഞ്ഞു.

അച്ചാച്ചന് അൽഷിമേഴ്സാണെന്നോ...?? ഒരിക്കലും വറ്റാത്തതെന്ന് ഞാൻ കരുതിയ ഒാർമ്മക്കിണർ വറ്റി വരണ്ടെന്നോ...??!!

"മനസ്സിലായില്ലേ...? മണിക്കുട്ടനാ... ഒരുമനയൂരെ നമ്മുടെ വീടിനടുത്ത് താമസിച്ചിരുന്ന..." ഒന്നും മിണ്ടാതെ നിർവികാരനായി എന്നെ നോക്കി നിന്നിരുന്ന അച്ചാച്ചന് വത്സലമ്മായി എന്നെ പരിചയപ്പെടുത്തി.

ചിതറിത്തെറിച്ച കുറേ ഒാർമ്മകളെ പെറുക്കിയടക്കി വെയ്ക്കാനുളള പാട് ആ മുഖത്ത് കാണാമായിരുന്നു.

മറവിയുടെ ഇരുട്ടറയിലേക്കൊഴുകിപ്പോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകിയോ...??

എന്റെ കൈത്തണ്ട പിടിച്ച് ഇമവെട്ടാതെ നോക്കുന്ന അച്ചാച്ചന്റെ കണ്ണുകൾ മൗനമായി നിറഞ്ഞൊഴുകി.

ഒരു നിമിഷത്തേക്കെങ്കിലും എന്റെ അപ്പ്വച്ചാച്ചനെന്നെ തിരിച്ചറിഞ്ഞോ...??!!

ഇരുട്ടുന്നതിന് മുന്നേ എനിക്ക് വീട്ടിലെത്തണം. വത്സലമ്മായിയോട് യാത്ര പറഞ്ഞിറങ്ങുമ്പഴും അച്ചാച്ചൻ അതേ ഇരുത്തം ഇരിക്കയാണ്.

പടിയിറങ്ങുമ്പോൾ ഞാനാ കണ്ണുകളിലേക്കൊന്ന് തിരിഞ്ഞ് നോക്കി..

എണ്ണ വറ്റി കരിന്തിരി കത്തുന്നു രണ്ട് ഒാർമ്മച്ചിരാതുകൾ...!!!

Saturday, August 26, 2017

ഒാർമ്മയിലെ ഒാണം

മുക്കുറ്റി തുമ്പകൾ പൂത്തു നിൽക്കുന്നൊരു
മുറ്റമാണുളളിലെ ഒാണക്കാലം
പുത്തനുടുപ്പിട്ട് പുക്കളം തീർത്തൊരു 
പത്താംനാളന്നെന്റെ ഒാണക്കാലം
പപ്പടം പായസം നൂറ്കൂട്ടം കൂട്ടി 
പുത്തരിച്ചോറുണ്ട ഒാണക്കാലം
ആവണി പൂവട്ടി വീശി നിറയ്ക്കുന്ന
ദാവണി പെൺകിടാവോണച്ചന്തം
നാണം നിറഞ്ഞൊരാ കണ്ണിൽ തെളിഞ്ഞൊരു
ഒാണ നിലാവിന്റെ ഒാർമ്മക്കാലം
ഊഞ്ഞാലിലാകാശം തൊട്ട കിനാവുകൾ
മാഞ്ഞു മറഞ്ഞൊരു നഷ്ട കാലം
ഉത്രാടനാളിലെ നെട്ടോട്ടവും പിന്നെ 
ബോണസുമിന്നെന്റെ ഒാണക്കാലം

Friday, July 21, 2017

ശ്...ശ്...ശ്....


വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...
              

ഈറൻ സന്ധ്യ

കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
അറിയാത്തൊരുളളറയിൽ
നിന്നുയരുന്നഴൽ പോലെ
ഇരുളിൻ പരാഗങ്ങൾ
പടരും നിഴൽപ്പൊട്ടുകൾ
കടലിരമ്പുന്ന താളത്തിൽ
മഴമുഴക്കുന്ന ചിവീടുകൾ
ഒരു കവിൾ ചായയിൽ
മുങ്ങി മരിക്കുന്നു
ചുരമാന്തിയെത്തിയ
പ്രാന്തൻ ചിന്തകൾ
മരം പെയ്യുന്ന ചില്ലമേൽ
നീളെ നനഞ്ഞ സങ്കടങ്ങൾ
കുടഞ്ഞെറിയുന്നു
ചേക്കേറാൻ മറന്നൊരു
ബലി കാക്ക
ആളൊഴിഞ്ഞ പാതയോരം
വിറങ്ങലിച്ചൊരു
വഴിവിളക്ക്
നിറം കെട്ട് വിളറുന്ന
ചെമ്മാനം
കാർമുകിലിൽ
പുതയുന്നൊരന്തി ചാന്ത്
കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
മരണം പോലെ
മരവിച്ചൊരു
നിസ്സംഗതയുടെ
മൊണ്ടാഷ്...

Tuesday, June 20, 2017

ഈയാംപാറ്റകൾ


പുൽനാമ്പുകൾ തളിരിട്ട നനഞ്ഞ മൺപാതയിലൂടെ നടക്കുകയായിരുന്നു ഞാനപ്പോൾ... ഭൂമിയുടെ തുടിപ്പറിഞ്ഞ്... പച്ചിലകൾക്കിടയിലൂടെ കവിളത്ത് ഊർന്നു വീണ മഴത്തുള്ളിയുടെ കുളിരേറ്റ് വാങ്ങി...

"ഞാനിനി പോയ്ക്കോട്ടേ ചേച്ചി...?"

ചാരുവിന്റെ ശബ്ദമാണ് ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്. പണിയെല്ലാം കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുകയാണവൾ.

ജനലിനപ്പുറത്ത് മേഘങ്ങൾ ഒന്നുകൂടെ കനത്തിരുണ്ടു. മണി അഞ്ചു പോലുമായിട്ടില്ല; പക്ഷേ മഴക്കാറ് മൂടിക്കെട്ടി ഇപ്പഴേ രാത്രിയുടെ മട്ടായിരിക്കുന്നു... ഇരുണ്ടുകൂടുന്ന മഴക്കാറ് കാണുമ്പോൾ പണ്ടേയുളള ശീലമാണ്... മനസ്സിനുളളിൽ നിന്നും ഇതുപോലെയുളള സ്വപ്നങ്ങളും മോഹങ്ങളും ഈയാംപാറ്റയെപ്പോലെ ചിറകുമുളച്ച് പറക്കും.

"എല്ലാം ഞാൻ ഡൈനിംങ് ടേബളിൽ വച്ചിട്ടുണ്ട് ചേച്ചി. കഴിക്കുന്നതിന് മുന്നേ ഒന്ന് ചൂടാക്കിയാൽ മതി. പിന്നെ മരുന്നെല്ലാം ഞാൻ ബെഡിനടുത്ത് വെച്ചിട്ടുണ്ട്. കഴിക്കാൻ മറക്കല്ലേ ചേച്ചി."

സോഫയിൽ നിന്ന് എന്നെ വീൽചെയറിലേക്ക് മാറ്റിയിരുത്തി വാതിൽ ചാരി പോകും മുന്നേ ചാരു പറഞ്ഞു.

ചാരുവിന്റെ അമ്മക്ക് തീരെ സുഖമില്ല. അല്ലെങ്കിൽ അവൾ പതിവുപോലെ രഘു ഒാഫീസിൽ നിന്ന് വന്നതിനുശേഷം ഒരു എട്ടു മണിയൊക്കെ കഴിഞ്ഞേ ഇറങ്ങൂ.

പുറത്ത് മഴ മെല്ലേ പെയ്തു തുടങ്ങി. മാനത്തോളം വളർന്ന ചിതൽപ്പുറ്റുകളെപ്പോലെ തോന്നുന്നു മഴ നനഞ്ഞ് നിൽക്കുന്ന ഫ്ലാറ്റുകൾ. അതിനേക്കാളുമൊക്കെ ഏറെ ഉയരത്തിൽ വളർന്ന ഏകാന്തതയെന്ന വാത്മീകത്തിൽ പെട്ടുപോയൊരു ചിതലല്ലേ ഞാൻ? ഒരിക്കലും ചിറകുമുളക്കില്ലെന്നുറപ്പുളള ഒരുപാട് സ്വപ്നങ്ങൾ പെറ്റു കൂട്ടുന്ന ചിതൽ...

"ഇതുപോലുളള നെഗറ്റീവ് ചിന്തകളാണ് ഒഴിവാക്കേണ്ടത്. വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ പോകൂ... പഴയ പരിചയങ്ങളൊക്കെ പുതുക്കൂ... ആക്സിഡന്റ് നടന്നിട്ട് ഇത്ര കാലമായില്ലേ... എന്നാലും അതിന്റെ ഒരു emotional trauma ഇപ്പഴും ഉണ്ടാകാം.. But you have to get over it... കാലു മാത്രമേ തളർന്നിട്ടൊളളൂ... ജീവിതം തളരാതെ നോക്കേണ്ടത് നമ്മളാണ്."

ഉപദേശങ്ങളുടെ മേമ്പൊടിക്കൊപ്പമാണ് ഡോക്ടർ സുജ അന്ന് ഡിപ്രഷനുളള മരുന്ന് കുറിച്ച് തന്നത്. രഘുവിന്റെ അകന്ന ബന്ധുവാണെന്ന സ്വാതന്ത്ര്യം കൊണ്ടാവാം.

പക്ഷേ എത്ര ഉപദേശിച്ചാലും ഏതു മരുന്നു കഴിച്ചാലും മറക്കാനാകാത്ത ചിലതുണ്ട്. കാലല്ല.. കാലുറപ്പിച്ചു നിന്നിരുന്ന എന്റെ ജീവിതമാണ് ആ ആക്സിഡന്റിൽ നഷ്ട്ടമായത്. ഒരമ്മയാവാനുളള എന്റെ ആഗ്രഹവും അവകാശവുമാണ് രഘുവിന്റെ അശ്രദ്ധകൊണ്ട്....

"ഞാനും ഇതു തന്നയാ പറയാറുളളത് സുജാന്റി... മോട്ടറൈസ്ഡ് വീൽചെയറാണ്. ചാരുവിന്റെ സഹായം പോലുമില്ലാതെ അടുത്തുളള ഫ്ലാറ്റുകളിലോ, താഴെ പാർക്കിലോ ഒക്കെ പോയ് വരാം. പക്ഷേ പറഞ്ഞാൽ കേൾക്കേണ്ടേ...?"

ജോലിക്ക് തുടർന്നു പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അത് പ്രാക്ടിക്കൽ അല്ലെന്ന് അറത്ത് മുറിച്ച് പറഞ്ഞ് മുറിക്കുളളിൽ അടങ്ങിയിരിക്കാൻ പ്രേരിപ്പിച്ചതും രഘു തന്നെയല്ലേ... രഘുവല്ലേ എനിക്ക് ചുറ്റും ഏകാന്തതയുടെ ചിതൽപ്പുറ്റ് തീർത്തത്.

ബിപ്... ബിപ്...

രഘുവിന്റെ മെസേജ് വന്നതാണ്.

"Caught up with work in office. Will be bit late. don't wait for me. have your food on time... :)"

ഇതിപ്പോൾ പതിവെന്നപോലെ ആയിരിക്കുന്നു. എനിക്ക് പക്ഷേ എന്തോ മുഷിപ്പോ ദേഷ്യമോ തോന്നുന്നില്ല.

മഴയിപ്പഴും പതിഞ്ഞതാളത്തിൽ പെയ്തുകൊണ്ടിരിക്കയാണ്. ഇടക്കിടക്ക് ചെവിപൊട്ടുന്ന ഉച്ചത്തിൽ ഇടിവെട്ടും...

ജനൽ തുറന്നിടട്ടേ... തൂവാനത്തിന്റെ കുളര് മുഖത്തേറ്റുകൊണ്ട് ഈ രാത്രിമഴ ആവോളം കണ്ടാസ്വദിക്കണം.

വീൽചെയറുരുട്ടി ജനലിനടുത്തെത്തിയപ്പോൾ മിന്നിയ കൊളളിയാന്റെ വെളിച്ചത്തിലാണ് ഞാൻ ആ അത്ഭുത കാഴ്ച്ച കാണുന്നത്.

ഈയൽ ചിറകുകൾ വീശി, ഫ്ലാറ്റുകളിലെ കിളിവാതിലിലൂടെ ആകാശം തേടിപ്പറക്കുന്ന മനുഷ്യർ...!!! ഒന്നും രണ്ടുമൊന്നുമല്ല, ഈയാംപാറ്റകളേപ്പോലെ ഒരായിരം പേർ...!!!

അടുത്തൊരു മിന്നലാട്ടത്തിൽ എന്റെ ജനൽച്ചില്ലിലെ പ്രതിഫലനത്തിൽ ഞാൻ കണ്ടു...!!!

എന്റെ ചുമലിൽ നിന്ന് മുളച്ചു പൊങ്ങി നിൽക്കുന്ന, മഴവില്ലിൻ മിനുപ്പമുളള ചിറകുകൾ....!!!