Friday, October 23, 2015

കുഞ്ഞിലയും കാരമുളളും

ഇലയായിരുന്നില്ല
ഇളംതളിരായിരുന്നു
ഇളംവെയിൽ പോലുളള
ചിരിയായിരുന്നു
മുലപ്പാൽ മണക്കുന്ന
ചൊടിയായിരുന്നു
കിളികൊഞ്ചൽ തഞ്ചുന്ന
ചുണ്ടായിരുന്നു
ഇല തുമ്പിലൂറുന്ന
മഴത്തുളളി പോലെ
തരി ചേറു പുരളാത്ത
കരളായിരുന്നു
ചെടി തുമ്പിൽ മൊട്ടിടും
മൊട്ടുകൾ പോലെ
മുളക്കും കിനാവുകൾ
ഉണ്ടായിരുന്നു

ഒാർത്തിരുന്നില്ല
കൂർത്ത മുളളായിരുന്നു
നേർക്ക് നീ നീട്ടിയ
പൂങ്കൊമ്പിലെന്ന്
ആർത്തി തീർക്കാനെന്നെ
കോർത്തെടുക്കും നേരം
ഒാർത്തിരുന്നോ
പൊടിക്കും നിൻ തളിരുകളെ?

Wednesday, October 14, 2015

രണ്ട് സെൽഫി കവിതകൾ

            1
ഒപ്പിയെടുക്കില്ല
ഒലിച്ചിറങ്ങും നിൻ
ഒരിറ്റു കണ്ണീർ പോലും
എന്നാലും
ഒപ്പംനിന്നെടുക്കും
ഒത്തിരി ലൈക് നേടാൻ
ഒരൊറ്റ സ്നാപ്പ്

               2
ഒറ്റൊരു ക്ലിക്ക് കൊണ്ടായിരുന്നു
ഞാനെന്നെ തന്നെ
ഒറ്റുകൊടുത്തത്
ആദ്യം നിന്റെ;
പിന്നെ പല വിരൽ തുമ്പിലേക്ക്

കോഴി മൂന്ന് കൂകും മുന്നേ
ഉറ്റവർ തളളി പറഞ്ഞു
ഈ രക്തത്തിൽ പങ്കില്ലെന്ന്
നീ കൈ കഴുകി

പാപികളെന്നെ കല്ലെറിഞ്ഞു
പാപഭാരത്തിന്റെ കുരിശ്
ചുമപ്പിച്ചു

ഒറ്റക്ക് കയറുന്നു ഞാൻ,
കുരിശും കൊണ്ട്,
ഒറ്റപ്പെടലെന്ന ഗാഗുൽത്തയുടെ
ഉച്ചിയിലേക്ക്

മാനം ഷെയർ ചെയ്യപ്പെട്ട്
നഗ്നയാവുന്നു
മലമുകളിൽ കുരിശേറ്റപ്പെടുന്നു

ഉയർത്തെഴുന്നേൽക്കില്ല...
ഉടലിനപ്പുറം
ഉയിർ കാണാനറിയാത്ത
സർപ്പസന്തതികൾക്ക്
ഇടയിലേക്കിനി ഞാൻ

Monday, October 12, 2015

ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മുകില്‍ പോലെ മിഴികളില്‍ പെരുകി പടരുന്ന
ഇരവിനാഴങ്ങളില്‍ ചിത്തം പുതയവേ
കടല്‍ പോലെ എന്‍ നെഞ്ചില്‍ അലയടിച്ചുയരുന്ന
മൌനക്കയങ്ങളില്‍ മുങ്ങി മറയവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മരണത്തിന്‍ ചെറുപതിപ്പായ മയക്കത്തിന്‍
ലഹരിയെന്‍ സിരകളിലാകെ നിറയവേ
മനസിനാഴങ്ങളില്‍ അറിയാതെ മുള പൊട്ടി
സുഖമുള്ളൊരാലസ്യമായി വേരാഴ്ത്തവെ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മറവി തീര്‍ത്ത മണല്‍ പുറ്റ് പൊട്ടിച്ച്
ചിറക് മുളച്ചൊരാ പഴയ സ്മരണകള്‍
ഇരുള്‍ മെല്ലെ തിന്നുന്നൊരിത്തിരി വെട്ടത്തെ
പുണരുവാനാശിച്ച് മൂളി പറക്കവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍