Wednesday, April 25, 2012

മുഷിപ്പിന്റെ മൂവന്തി

നീണ്ട ഉച്ചയുറക്കം വിട്ടുണരുന്ന
ചില വൈകുന്നേരങ്ങളില്‍
ജനല്‍ പാളിക്കിടയിലൂടെ
പോക്കുവെയില്‍ വെച്ചു നീട്ടും
മൌനത്തിന്റെ കൂടയില്‍
ഒത്തിരി വിഷാദങ്ങള്‍...

എത്ര കുടഞ്ഞെറിഞ്ഞാലും
മുഷിപ്പിന്റെ മഞ്ഞ പടര്‍ത്തി
മനസ്സിലാകെ ആഴ്ന്നിറങ്ങും

മെല്ലെ, ഏകാന്തത തീര്‍ത്ത ആഴക്കയങ്ങളില്‍
പുതഞ്ഞാണ്ട് പോകും ഞാന്‍

പിന്നെ ചുറ്റും മുഴങ്ങി കേള്‍ക്കാം…
മടുപ്പിന്റെ മിടിപ്പു മാത്രം

ജനലിനപ്പുറം കാണാം
നിറങ്ങള്‍ കൊഴിഞ്ഞൊരു പകലിന്റെ ഖബറടക്കം

പെരുകി പെരുകിയങ്ങനെ ഇരുട്ടു പടരുന്നത്
മാനത്തോ, മനസ്സിലോ…?




4 comments:

  1. നല്ല വരികളാണല്ലോ

    ReplyDelete
  2. "പെരുകി പെരുകിയങ്ങനെ ഇരുട്ടു പടരുന്നത്
    മാനത്തോ, അതോ എന്റെ മനസ്സിലോ…?"
    - നല്ല വരികളാണ്. പക്ഷെ രണ്ടാംവരിയിലെ 'അതോ' എന്നത് വേണ്ടിയിരുന്നില്ല.

    ReplyDelete
    Replies
    1. നന്ദി സോണി... ഭംഗിക്കുറവുണ്ടെന്ന് എനിക്കും തോന്നി

      Delete